2012, ഓഗസ്റ്റ് 30, വ്യാഴാഴ്‌ച






ഓണത്തിന് ഒരു മാവേലി വേഷം 
മാറിയ കാലം ...മാറുന്ന ഓണം 

ഒരു മത്സര പൂക്കളം

ഒരു നാട്ടു പൂക്കളം 

    ഓണം ഒരു ആചാരം അല്ല ഇന്ന് .ആഘോഷം തന്നെയാണ് 
ഒരു ജ്യാമിതീയ പൂക്കളം 
.ചടങ്ങുകള്‍ , രീതികള്‍ എല്ലാറ്റിലും മാറ്റങ്ങള്‍ വന്നു നിറഞ്ഞു കഴിഞ്ഞു .ഇന്ന് മുക്കിലും മൂലയിലും ഓണാഘോഷം എന്ന പേരില്‍ നടത്തുന്ന മേളകളില്‍ ഓണം ഉണ്ടോ എന്ന് തന്നെ 
സംശയിക്കെണ്ടിയിരിക്കുന്നു .ഓണം എന്നാ പേരില്‍ നാം എന്തൊക്കെയോ കാട്ടി കൂട്ടുന്നു എന്നും വേണമെങ്കില്‍ പറയാം .കച്ചവടത്തിന്റെ ലോകം നമ്മെ ഓണം ആഘോഷിപ്പിക്കുന്നുണ്ടോ എന്നും ആലോചിക്കേണ്ടതുണ്ട് .നൈസര്‍ഗികമായ ഒരു കാര്‍ഷിക ഉത്സവത്തെ യാന്ത്രികമായ ഒരു തിരക്കാക്കി മാറ്റിയിട്ടുണ്ടോ നാം ?

ഓണം  ആഘോഷത്തോടനുബന്ധിച്ചു നടക്കുന്ന വടം വലി 
                             ചടങ്ങുകള്‍ അടിമുടി മാറി .നടുമുറ്റത്ത് ചാണകം മെഴുകിയ തറയില്‍ അന്നാട്ടില്‍ കിട്ടുന്ന പൂക്കള്‍ ഉപയോഗിച്ച് കുട്ടികളും സ്ത്രീകളും തീര്‍ത്തിരുന്ന പുഷ്പ ചിത്രങ്ങള്‍ ആയിരുന്നു പഴയ കാല പൂക്കളങ്ങള്‍ എങ്കില്‍ ഇന്നത്തെ പൂക്കളങ്ങള്‍ കിലോക്കണക്കിന് വരവ് പൂക്കള്‍ കൊണ്ടുള്ള  പണക്കൊഴുപ്പിന്റെ കളങ്ങള്‍ ആയി മാറിയിട്ടുണ്ട് .പൂക്കളത്തിന്റെ ലാളിത്യവും ആകൃതിയും വരെ 
മാറിക്കഴിഞ്ഞു. ജ്യാമിതീയ രൂപങ്ങളും , സര്‍ റിയലിസ്ടിക് ചിത്ര രചന രീതികളുംകമ്പ്യുട്ടര്‍ ഡിസൈനുകളും പൂക്കളങ്ങളെ പരീക്ഷണങ്ങള്‍    ആക്കി മാറ്റുന്നു .ചാണകം മെഴുകിയ നിലം കാണാക്കാഴ്ച ആയപ്പോള്‍ മാര്‍ബിള്‍ , ടൈല്‍ തറകളിലും പൂക്കളം ഒരുങ്ങുന്നു .ഒരു തരത്തില്‍ പറഞ്ഞാല്‍ വിദ്യാലയങ്ങളില്‍ നടക്കുന്ന പൂക്കളമത്സരങ്ങള്‍ ആണ് ഓണപ്പൂക്കളം എന്നതിനെ ഇപ്പോഴും നിലനിര്‍ത്തുന്നത് .ചിലയിടങ്ങളില്‍ കളര്‍ ചേര്‍ത്ത ഉപ്പും മണലും ,നുറുക്കിയ ഇലകളും വരെ പൂക്കളത്തിനു ഉപയോഗിക്കുമ്പോള്‍ അതിനെ പൂക്കളം എന്ന് വിളിക്കുന്നത്‌ പോലും എങ്ങിനെ ?.പഴമയെ കൈവിടാത്ത ചില വീടുകളും ഇപ്പോഴും പൂക്കളം പരമ്പരാഗത രീതിയില്‍ ഒരുക്കുന്നുണ്ട് .പൂക്കള്‍ കൊണ്ടുള്ള ചിത്ര രചനാരീതി കേരളത്തിന്റെ തനത് കലയായാണ് കരുതി പോരുന്നത് .

ഓല മെടഞ്ഞുടാക്കിയിരുന്ന പന്ത് 

                     നടുമുറ്റത്ത് ഓലക്കുട ചൂടിയാണ് മാതെവരെ വക്കുക പതിവ്.ഇപ്പോള്‍ ഓലക്കുടയും നടുമുറ്റവും നാട് നീങ്ങിയപ്പോള്‍ ഓണം പിന്നെയും മാറി .മാതെവര്‍ പൂജാ മുറിയിലും സിറ്റ് ഔട്ടിലും വരെ എത്തി.ഓലക്കുട ഉണ്ടാക്കാന്‍ ഉപയോഗിക്കുന്ന കുടപ്പന ഓല കിട്ടാന്‍ ഇല്ലാത്തതും പരമ്പരാഗതമായി കുട നിര്‍മിചിരുന്ന സമുദായക്കാര്‍ ഈ രംഗം വിട്ടതും ഓലക്കുട കിട്ടാനില്ലാതാക്കി .മലയാളി മറുവഴി കണ്ടു. ഓലക്കുടക്ക് പകരം ശീലക്കുട അതും ഫോര്‍ ഫോള്‍ഡ് ഹൈ ടെക് കുടകള്‍ തന്നെ മാതെവരെ ചൂടിക്കാന്‍  തുടങ്ങി .
ഓണം ആഘോഷത്തില്‍ നടക്കുന്ന കുപ്പിയില്‍ വെള്ളം നിറക്കല്‍ മത്സരം 
                           
ശീലക്കുട ചൂടിയ മാതെവര്‍ 
                                     മാതെവര്‍ക്കും വന്നു മാറ്റം .മണ്ണിലും മരത്തിലും തീര്‍ത്തിരുന്ന പഴയ കാല മകത്തടിയന്മാര്‍ക്ക് പകരം ഫൈബറിലും ,പ്ലാസ്ടര്‍ ഓഫ് പാരിസിലും സിമെന്ടിലും വരെ വിപണിയില്‍ മാതെവര്‍ ലഭ്യം .പണ്ട് ഓണം അടുത്താല്‍ മണ്ണ് കുഴച്ചു മാതെവരെ ഉണ്ടാക്കല്‍ ആയിരുന്നു പതിവെന്കില്‍ ഇന്ന് മാര്‍ക്കറ്റില്‍ തിരയാന്‍ തുടങ്ങി എന്ന് മാത്രം ..
               ഓണക്കളികള്‍ പോയി മറഞ്ഞു .ഓണത്തിന്റെ തനത് കളിയായിരുന്ന ഓലപ്പന്തുകളി  അഥവാ തലപ്പന്തുകളി ഇന്ന് പഴമക്കാരുടെ ഓര്‍മകളില്‍ മാത്രം ആയി .തലമ ,ഒറ്റ ,ഇരട്ട , ഊര ,തോടമ ,ഗോഡി, നാട്ട ,ചൊട്ട തുടങ്ങിയ തലപ്പന്തുകളിയുമായി ബന്ധപ്പെട്ട പദങ്ങള്‍ ഇന്ന് ആര്‍ക്ക് അറിയാം ? പന്തുണ്ടാക്കാന്‍ അറിയാവുന്നവരും കളി അറിയാവുന്നവരും വിരളം .ഈ രംഗത്തെക്കാണ് പുതിയ വരവ് കളികള്‍ ചേക്കേറിയത് .ഇന്നി വ്യാപകമായി നടക്കുന്ന ഓണം ആഘോഷങ്ങളില്‍ സ്പൂണും നാരങ്ങയും ,സൂചിയില്‍ നൂല്‍ കോര്‍ക്കല്‍ ,മിടായി പെറുക്കല്‍, മ്യുസിക് ബാള്‍,സുന്ദരിക്ക് പൊട്ടു കുത്തല്‍ ,ഉറിയടി ,വഴുക്ക് മരംകേറല്‍,പഞ്ചഗുസ്തി ,വടം വലി ,തീറ്റമത്സരം എന്നീ കളികള്‍ ആണ് നടക്കുന്നത് .
                മുന്‍കാലത്ത് വീട്ടിലെ എല്ലാവരും ചേര്‍ന്ന് തയ്യാറാക്കുന്നതായിരുന്നു ഓണസദ്യ എങ്കില്‍ ഇന്ന് അത് വിഭവസമുദ്ധമായ  ഹോട്ടല്‍ ഭക്ഷണം ആയി .വീട്ടമ്മമാരുടെ കൈപ്പുണ്യം നിറയുന്ന പാചക കല  മാറി,  ആരോ ഒരുക്കുന്ന സദ്യക്ക് ഇരുന്നു കൊടുക്കല്‍ മാത്രമായി .സാമാന്യവത്കരണത്തിന് മുതിരുന്നില്ല .ഇപ്പോഴും വൈകാരികമായി തന്നെ ഓണ സദ്യ ഒരുക്കുന്ന വീട്ടുകാര്‍ ധാരാളം ഉണ്ട് .
         ഓണപ്പുടവയുടെ കാര്യം പറയാനില്ല .പണ്ട് കാലങ്ങളില്‍ ഓണം വിഷു തിരുവാതിര നാട്ടിലെ പൂരങ്ങള്‍ താലപ്പോലികള്‍  കുടുംബത്തിലെ കല്യാണങ്ങള്‍ എന്നീ സമയത്താണ് ഓണപ്പുടവ കൊടുക്കുന്നത് പതിവ്. അഥവാ ഈ അവസരങ്ങളില്‍ ആണ് പുതിയത് എടുക്കുന്നത്. കീറുമ്പോള്‍ മാത്രം മാറ്റുക എന്നതാണല്ലോ അന്നത്തെ വസ്ത്ര സങ്കല്‍പം.ഇന്നത്തെ കാലത്ത് മാറുന്ന മാറുന്ന ഫാഷന് ഡ്രസ്സുകള്‍ വാങ്ങുന്ന ഏര്‍പ്പാടായപ്പോള്‍ ഓണക്കൊടിക്കു നിറം മങ്ങിയോ ? ഓണപ്പെട എന്നാ വൈകാരികമായ ആ അവസ്ഥ ഇന്നുണ്ടോ ?

ഓണത്തിനുള്ള വിരുന്നുപോക്കും ആലോചിക്കേണ്ട സംഗതി തന്നെയാണ് .വിവാഹിതര്‍ ആയവര്‍ ആദ്യ ഓണം പുത്തന്‍ ഓണം എന്ന പേരില്‍ ആണ് കൊണ്ടാടിയിരുന്നത് .ഇന്നത്തെ പോലെ വാഹന സൗകര്യം ഇല്ലാതിരുന്ന പഴയ കാലത്ത് വേറിട്ട് പോയവര്‍ ഒത്തു കൂടുന്നത് ഓണത്തിന് ആണ് .മൊബൈലും വീഡിയോ ചാറ്റിങ്ങും നിത്യോപയോഗമായി തീര്‍ന്ന ഇക്കാലത്തും വിരുന്നിനും പഴയ  മധുരം പോര . 

    ഓണാശംസകള്‍ എന്ന് കാണാത്ത ഒരിടവും കേരളക്കരയില്‍ ഇല്ല. ആശംസ കാര്‍ഡുകമ്പനികള്‍ തുടങ്ങി വച്ചതാണ് ഈ പൂരം .ഇപ്പോള്‍ എസ് എം എസും സോഷ്യല്‍ നെറ്റ് വര്‍ക്കും ഇതും ഏറ്റെടുത്തു എന്ന് മാത്രം .
                 വിളവെടുപ്പിന്റെ കൊടുക്കല്‍ വാങ്ങലിന്റെ ഉത്സവം എന്നതിനപ്പുറം കച്ചവടത്തിനെ പരസ്യത്തിന്റെ ആഘോഷം ആണ് ഓണം ഇപ്പോള്‍ .ഓണം ഒരു വലിയ ചന്തയാണ് ഇന്ന് .എല്ലാം വിറ്റഴിക്കാനുള്ള മുഹൂര്‍ത്തം ആയി ഓണക്കാലം .കാണം വിറ്റും ഓണം ഉണ്ണണം എന്നത് പഴമൊഴി അല്ല പുതു മൊഴി തന്നെ .ഓണത്തിന് മാത്രമായി നമ്മള്‍ ഓരോരുത്തരും എത്ര കടം വാങ്ങി എന്നാലോചിച്ചാല്‍ മതി ഇതറിയാന്‍ .
               ഇങ്ങനെ ഓണം എന്ന പേരില്‍ ഓണം അല്ലാത്ത എന്തൊക്കെയോ ആണ് നാം ആഘോഷിച്ചു തീര്‍ക്കുന്നത് .വളരുന്ന തലമുറ ഇതാണ് ഓണം എന്ന് തെറ്റിദ്ധരിക്കുന്നത്...ഓരോന്നിനും ഓരോ സമയത്ത് മാറ്റം അനിവാര്യമാണ് . എങ്കിലും കള്ളവും ചതിവുമില്ലാത്ത്ത ,എള്ളോളം പൊളി വചനം ഇല്ലാത്ത ഇത്തിരി ആ പഴയ ഓണം മനസ്സില്‍ മാറ്റി വക്കുക .അപ്പോഴാണ്‌ നാം മലയാളി ആവുക .

2012, ഓഗസ്റ്റ് 28, ചൊവ്വാഴ്ച


ഉത്രാടപ്പാച്ചില്‍



                                         ഇന്ന് ശരിക്കും ഉത്രാടപ്പാച്ചില്‍തന്നെയായിരുന്നു . ഞങ്ങള്‍ പാലോട് പുലരി ക്ളബ്,യന്ഗ് സ്റാര്‍ ക്ളബ് അംഗങ്ങള്‍ ചേര്‍ന്ന് വര്‍ഷം തോറും നടത്തുന്ന ഓണാഘോഷമായിരുന്നു ഇന്ന് .ഞാന്‍ പുലരി ക്ലബ്ബിന്റെ സെക്രെടരി ആയതിനാല്‍ ഉത്തരവാദിത്തങ്ങള്‍ ഏറെ ഉണ്ടായിരുന്നു . എട്ടരക്ക് തുടങ്ങി  രാത്രി ഏഴു മണി  വരെ വിവിധ
 പരിപാടികള്‍ .രാവിലെ പഴന്ചെരി ഗവ എല്‍ പി സ്കൂളില്‍ വച്ച് പൂക്കള മത്സരം. അഞ്ചു ടീമുകള്‍ പങ്കെടുത്തു .ഗ്രാമീണത മുഴുവനായി വേര്‍പെട്ടിട്ടില്ലാതതിനാല്‍ കുട്ടികള്‍ നാട്ടില്‍ അലഞ്ഞു പൂക്കള്‍ ശേഖരിച്ചു തങ്ങളുടെ ഭാവനക്ക് അനുസരിച്ചു കളം തീര്‍ക്കുക തന്നെയായിരുന്നു .വേലിപ്പൂവ് , ഒടിച്ചുകുത്തി ,കുമ്പളം ,തെച്ചി ,തുമ്പ, ചെമ്പരത്തി ,റോസ് എന്നിവയോക്കെതന്നെയായിരുന്നു മിക്ക കളത്തിലും. എന്റെ മകള്‍ ആതിരയും പെങ്ങളുടെ മകള്‍ ഹിമയും കൂടി ഒരു കുഞ്ഞു പൂക്കളം ഇട്ടിരുന്നു .അവര്‍ തന്നെ പൂക്കള്‍ ശേഖരിച്ചു .തനിയെ കളം ഇട്ടു. പിന്നെ  നാടന്‍പാട്ട് മത്സരം.എട്ടു കുട്ടികള്‍ പാട്ടുമായി രംഗത്ത്.
ആതിര നിന്നെ കാണാന്‍ എന്നെക്കാളും ചന്തം തോന്നും എന്ന പാട്ട് പാടി നാലാം സ്ഥാനം നേടി.ഓണക്കാഴ്ച വിഷയത്തില്‍ ചിത്ര  രചന ,ഓണം  വിഷയമാക്കി ചോദ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച ക്വിസ്‌ എന്നിവയും നടന്നു . ഞാന്‍ ആയിരുന്നു ക്വിസ്‌  മാസ്റര്‍. മലയാള മാസങ്ങള്‍ ക്രമത്തില്‍ എഴുതാനും അത്തം തൊട്ടു തിരുവോണം വരെ ക്രമത്തില്‍ എഴുതാനും, ഓണം സംബന്ധിച്ച പഴം ചൊല്ല് എഴുതാനും ചോദ്യങ്ങള്‍ ഉണ്ടായിരുന്നു. മത്സരം എന്നതിന് അപ്പുറം ഓണത്തെ കുറിച്ച് അറിയാനും ഓര്മ പുതുക്കാനും ഉദ്ദേശിച്ചായിരുന്നു ഈ മത്സരം .

                             ഉച്ചക്ക് രണ്ടരക്ക് പിന്നെയും മൈതാനത്തിലേക്ക് .പെരു മഴ .ആദ്യം പരിപാടി ഉപേക്ഷിക്കേണ്ടി വരുമോ എന്ന് കൂടി സംശയിച്ചു. കുട ചൂടിയും മത്സരിക്കാന്‍ ഓണക്കളികളില്‍ പങ്കെടുക്കാന്‍ നാട്ടുകാര്‍ .ഏറെയും കുട്ടികള്‍ എത്തിയപ്പോള്‍ രണ്ടും കല്‍പ്പിച്ചു മത്സരങ്ങള്‍ തുടങ്ങി  .അവരുടെ പ്രാര്‍ത്ഥന കേട്ട പോലെ മഴ അകന്നു .ആദ്യം കുട്ടികളുടെ മ്വുസിക്‌ ബാള്‍. കുട്ടികളുടെ വലിയ വട്ടം ചുരുങ്ങി ചുരുങ്ങി അവസാനം ഒരാള്‍ മാത്രം ബാക്കിയായി.അത് കഴിഞ്ഞു സ്പൂണും നാരങ്ങയും ,സൂചിയും നൂലും ,തീ ലെഗ് റേസ്‌ ,സ്ലോ സൈക്കിള്‍ റെസ് ,സ്ലോ ബൈക്ക് റേസ്‌ ,ഒറ്റ വിക്കറ്റില്‍ ബൌള്‍ ചെയ്തു കൊള്ളിക്കേണ്ട ഗോള്‍ഡന്‍ വിക്കെറ്റ്‌ , ഉറിയടി ,ഉയര്‍ത്തി കെട്ടിയ ടയറിന് ഉള്ളില്ലൂടെ ബാള്‍ അടിച്ചു ഗോള്‍ ആക്കെണ്ട ഫിഫ കിക്ക്‌. ഇതിനു വിജയി ഉണ്ടായില്ല .ഉരിയടിക്കും ആരും ലക്‌ഷ്യം കണ്ടില്ല . അവസാനം തീറ്റ മത്സരം വരെ. പത്ത് പീസ് ബ്രെഡ്‌ രണ്ടു മിനിട്ടുനുള്ളില്‍ ആരാണ് കൂടുതല്‍ തിന്നുന്നത് എന്നാണു മത്സരം .പിന്നെയാണ് എല്ലാവരെയും മൈദാനം ചുറ്റിച്ച നിധി കണ്ടെത്തല്‍ എന്ന പരിപാടി നടന്നത് .മൈതാനതിന്റെ ഒരു ഭാഗത്ത്‌ ഞങ്ങള്‍ ഒരു നിധി ഒളിച്ചു വച്ചിരുന്നു .അത് കണ്ടെത്താനായി മഴചാറല്‍ വക വക്കാതെ എല്ലാരും  കുട്ടികളും വലിയവരും തിരഞ്ഞു നടക്കുന്നത് കാണാന്‍ നല്ല കൌതുകമായിരുന്നു .പിന്നെ ഉശിരന്‍ സമ്മാനദാനം .തീറ്റ മത്സരവിജയിക്ക് ഒരു കുല പഴം ആയിരുന്നു സമ്മാനം .വിജയികള്‍ക്ക് അടിപൊളി സമ്മാനങ്ങള്‍ ലഭിച്ചപ്പോള്‍ പങ്കെടുത്ത കുട്ടികള്‍ക്കൊക്കെ പ്രോത്സാഹന സമ്മാനവും ഞങ്ങള്‍ ഉറപ്പാക്കിയിരുന്നു .അവരെ നിരാശപ്പെടുത്തരുതല്ലോ . സമ്മാനം കൊടുക്കാന്‍ പ്രദേശത്തെ കാരണവന്മാരും ലീവിന് നാട്ടിലെത്തിയ പ്രവാസികളും . എല്ലാം കഴിഞ്ഞപ്പോള്‍ സമയം ഒരുപാടായി.
                      ഇനി നാളെ മിക്കവാറും പനീപിടിച്ചു കിടക്കേണ്ടിവരും .ഈ സമയത്തെ മഴ മുഴുവന്‍ തലയില്‍ ഉണ്ട് .എങ്കിലും എല്ലാരും കൂടി സന്തോഷിച്ച ഒരു ഉത്രാടം ദിവസം ആലോചിക്കുമ്പോള്‍ പനിയൊക്കെ അകന്നു പോകും പോലെ ..എല്ലാവര്‍ക്കും തിരുവോണം ആശംസകള്‍.

2012, ഓഗസ്റ്റ് 18, ശനിയാഴ്‌ച

മാവേലിയെകോമാളിയാക്കരുത്


                                    മാവേലി നാട് വാണീടും കാലം
                                    മാനുഷരെല്ലാരും ഒന്നു പോലെ
                                    കള്ളവുമില്ല ചതിവുമില്ല
                                    എള്ളോളമില്ല പൊളിവചനം 

         ഒരു ഓണക്കാലം കൂടി പടിവാതിലിക്കല്‍ എത്തുകയാണ് .കള്ളവും ചതിവുമില്ലാത്ത സുന്ദര സുരഭിലമായ മാവേലിക്കാലത്തിന്റെ ഓര്‍മ പുതുക്കല്‍ .മലയാള നാടിന്റെ മിത്ത് ആയ മഹാബലി .കേരളം എന്ന വാക്കിനൊപ്പം ഓണം എന്ന വാക്കും തുന്നിചെര്‍ക്കപ്പെട്ടപ്പോള്‍ എക്കാലത്തും മലയാളിയുടെ മനസ്സില്‍ സ്ഥാനം പിടിച്ച ഐതിഹ്യ കഥാപാത്രം .അസുര ചക്രവര്‍ത്തി ആയിട്ട് കൂടി ദേവന്‍മാരെപ്പോലും അസൂയ പ്പെടുത്തിയ സല്‍ഭരണത്തിന്റെ രാജാവ് .അവസാനം ലോകം കണ്ട ഏറ്റവും നല്ല ഭരണ കര്ത്താവായിട്ടും വിധി മറിച്ചായിരുന്നു .ദേവന്മാരുടെ അപ്രീതിയുടെ ഭാഗമായി മഹാ വിഷ്ണു ബലിയെ പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി .തന്റെ അവസാനത്തിനു കാരണക്കാരന്‍ ആകുമെന്നറിഞ്ഞിട്ടും വാമനന്‍ ചോദിച്ച മൂന്നു അടി മണ്ണും ദാനം ചെയ്യാനൊരുങ്ങി ബലി .അത്രയേറെ ദാനശീലന്‍ .മൂന്നാമത്തെ അടി തന്റെ ശിരസ്സില്‍ ഏറ്റു വാങ്ങി സാമ്രാജ്യം വിടേണ്ടി വരുമ്പോള്‍ കൊല്ലത്തിലൊരിക്കല്‍ തന്റെ പ്രജകളെ കാണാന്‍ അനുവാദം മാത്രം വരമായി ചോദിച്ചു ബലി .ആ വരവാണ് നാം ഓണം ആയി ആഘോഷിക്കുന്നത് 



                                           

                                       വാമനന്‍ മഹാബലിയെ ഒരു പ്രാവശ്യമേ പാതാളത്തിലേക്ക് ചവിട്ടിതാഴ്ത്തിയുള്ളു എങ്കില്‍ നാം മലയാളികള്‍ ഓരോ ഓണക്കാലത്തും  നൂറായിരം പ്രാവശ്യം മഹാബലിയെ പാതാളത്തിലേക്കും അതിനുമപ്പുറവും ചവിടി താഴ്ത്ത്തിക്കൊണ്ടിരിക്കുന്നു .ഓണക്കാലം ഇപ്പോള്‍ കച്ചവടത്തിന്റെ കാലമാണ് .പരസ്യം ഇല്ലാതെ ശവപ്പെട്ടി പോലും വിറ്റ്പോകാത്ത നാടായിട്ടുണ്ട് നമ്മുടേത് .ഓണക്കാലത്താനെന്കില്‍ഉപ്പ് തൊട്ടു കര്‍പ്പൂരം വരെ വില്‍ക്കണമെങ്കില്‍ മഹാബലിയുടെ പടം കൂടാതെ പറ്റില്ല എന്നായിട്ടുണ്ട് .മഹാബലിയെ കോമാളിയാക്കാന്‍ ഓരോ പരസ്യക്കാരും മത്സരിക്കുകയാണെന്നു തോന്നും കണ്ടാല്‍ .നിയതമായ ഒരു രൂപം ഒരു ഐതിഹ്യ കഥാപാത്രത്തിന് കല്പിക്കാന്‍ കഴിയില്ല .എങ്കിലും വലിയ ഉദാത്തമായ ഒരു സങ്കല്പത്തിന്റെ ബാക്കിപത്രം എന്നാ നിലക്ക് അപമാനിക്കപ്പെടാത്ത ഒരു ചിത്രീകരണം എങ്കിലും വേണ്ടേ ?പല പരസ്യങ്ങളിലും മാവേലി അവതരിപ്പിക്കപ്പെടുന്നത് വിചിത്ര രൂപങ്ങളില്‍ ആണ് .കുടവയറനായും ,കുള്ളനായും ,ആഭരണ പ്രിയനായും ..തോന്നും പടിയൊക്കെ ...നമ്മുടെ സംസ്കാരവുമായി ഇത്രയേറെ ബന്ധമുള്ള ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ അത് എങ്ങിനെയൊക്കെ ആയിക്കൂടാ എന്നു ഒരു വിചിന്തനം ഭരണ കര്‍ത്താക്കള്‍ക്കും ഉണ്ടാകണം .അപ്പോള്‍ മോശം പരസ്യങ്ങള്‍ നിയന്ത്രിക്കപ്പെടും .പരസ്യങ്ങളുടെ ദൌത്യം ആകര്‍ഷിക്കുക എന്നത് മാത്രമായതിനാല്‍ തന്നെയും ഏതുരൂപത്തിലും എന്തിനെയും അവതരിപ്പിക്കാം എന്നത് ദുസ്വാതന്ത്ര്യം തന്നെയാണ് . മനസ്സുകൊണ്ട് മലയാളി ആണെങ്കില്‍ നാം ഇതിനു കൂട്ട് നില്‍ക്കരുത് .

                                  മറ്റൊന്ന് ഓണം വിപണി ലക്‌ഷ്യം വച്ചുള്ള കോമഡി കാസറ്റുകള്‍ ആണ് .ഒരു പക്ഷെ അവരാണ് ഈ വിളിച്ചു വരുത്തി അപമാനിക്കുന്നതിനും തുടക്കമിട്ടത് എന്നു പറയേണ്ടി ഇരിക്കുന്നു .ഒരു പ്രമുഖ കമ്പനി കാസറ്റില്‍ മാവേലിയും സഹായിയും കേരളത്തിലേക്ക് വരുന്നു. പിന്നെ അബദ്ധങ്ങളുടെ പെരുമഴക്കാലമാണ് .ജനം ബലിയും സഹായിയെയും ഓടിക്കുന്നു .പട്ടി കടിക്കാന്‍ ഓടിക്കുന്നു .ചാണക ക്കുഴിയില്‍ വീഴുന്നു ...വര്‍ഷത്ത്തിലോരിക്കാള്‍ പ്രജകളെ കാണാന്‍ വരുന്ന മഹാരാജാവിനെ ഇങ്ങിനെ അവതരിപ്പിചില്ലെന്കില്‍ മലയാളി എന്താ ചിരിക്കില്ലേ ?പാരഡിപാട്ടുകാരും,കാര്‍ട്ടൂണ്‍ വരപ്പുകാരും  ബലിയെ വെറുതെ വിടില്ല .ടി വി യിലെ വിവിധ ചാനലുകളില്‍ വരുന്ന ഹാസ്യ പരിപാടികളും മറിച്ചല്ല .എത്ര കണ്ടു കോമാളി ആക്കാമോ അത്രയും കൊള്ളാം എന്ന പോലെ. ആവിഷ്കാര സ്വാതന്ത്രത്തില്‍ കടന്നു കയറുക എന്നത് ഈ കുറിപ്പിന്റെ ഉദ്ദേശം അല്ല .ആവിഷ്കരിക്കുമ്പോള്‍ ആരെ എങ്ങിനെ ആവിഷ്കരിക്കുന്നു എന്നും കൂടി നോക്കണം എന്ന ഓര്‍മപ്പെടുത്തല്‍ മാത്രം .ഈ ഓണക്കാലത്തെന്കിലും തന്നെ അപമാനിക്കാത്ത്ത ഒരു കേരളം കണ്ടു അദ്ദേഹം മടങ്ങിപ്പോയ്ക്കോട്ടേ ..

2012, ഓഗസ്റ്റ് 17, വെള്ളിയാഴ്‌ച

ചെത്തല്ലൂര്‍ ഭ്രാന്തന്കുന്നിലെ കൂമ്പന്‍ കല്ല്‌ 


നാറാണത്ത് ഭ്രാന്തനും തച്ചനാട്ടുകരയും 


മേളത്തോളഗ്നിഹോത്രി
രജകനുളിയനൂര്‍ത്തച്ചനും
പിന്നെ വള്ളോന്‍
വായില്ലാക്കുന്നിലപ്പന്‍
വടുതല മരുവും നായര്‍
കാരക്കല്‍ മാതാ
ചെമ്മേ കേളുപ്പുകൂററന്‍
 പെരിയ തിരുവരന്കത്തെഴും
പാണനാരും നേരെ
നാരായഭ്രാന്തനു
`മുടനകവൂര്‍ ചാത്തനും
പാക്കനാരും
                                   



                                        വരരുചിപ്പഴമയുമായി ഇഴപിരിക്കാനാവാത്ത അടുപ്പമുള്ള ഗ്രാമമാണ് തച്ചനാട്ടുകര പറയിപെറ്റ പന്തിരുകുലത്തിന്റെ കാലഘട്ടം ആയിരത്തി അഞ്ചൂറ് വര്‍ഷങ്ങള്‍ക്ക്‌ മുന്‍പാണ് . പന്തിരുകുലത്തിലെ അംഗമായ നാറാണത്ത് ഭ്രാന്തന്‍ അഞ്ചാമത്തെ പുത്രനാണ് തൂതപ്പുഴയുടെ തീരത്ത് ഉപേക്ഷിക്കപ്പെട്ട ഈ ഉണ്ണിയെ ചെത്തല്ലൂരിലെ നാരായണ മംഗലത്ത് മനക്കാര്‍ എടുത്തു വളര്‍ത്തി എന്നാണു ഐതിഹ്യം .ബാല്യ കൌമാരങ്ങള്‍ ചെത്തല്ലുരില്‍ കഴിച്ചു കൂട്ടിയ ഉണ്ണിക്ക് നാറാണത്ത് ഭ്രാന്തന്‍ എന്ന പേര് സിദ്ധിച്ചത് ഈ മനപ്പെരില്‍ നിന്നാണ് .  അദ്ദേഹത്തിന് അവര്‍ നല്‍കിയിരുന്ന പേര് നാരായണ്‍ എന്നായിരുന്നു . എട്ടാമത്തെ വയസ്സില്‍ ഉപനയനം ചെയ്ത്, വേദം പഠിക്കാനായി തിരുവേഗപ്പുറയിലെ ' അഴോപ്പറ ' എന്ന മനയിലേക്ക് കൊണ്ട് വന്നു . അവിടെ വേദം പഠിച്ചുകൊണ്ടിരിക്കുന്ന സമയത്താണ് അദ്ദേഹത്തിന് മാനസിക വിഭ്രാന്തി ഉണ്ടായത്‌ . ഏകദ്ദേശം അദ്ദേഹത്തിന് പത്തു വയസ്സിന്റെ ഉള്ളിലാണ് ചിത്ത ഭ്രംമം സംഭവിച്ചത് . ചെത്തല്ലുരിലെ അത്തിപ്പറ്റ കുന്നിലെക്കാണ് നാറാണത്ത് ഭ്രാന്തന്‍ ഇഹത്തിന്റെ സകലഭാരവും പേറി കല്ലുരുട്ടി കയറ്റാന്‍ തുടങ്ങിയത് .ഈ കുന്നിന്റെ ഉച്ചിയില്‍ നിന്നാണ് എല്ലാ ഭാരങ്ങളും ഇറക്കി വക്കുമ്പോള്‍ ,ഉരുട്ടിക്കയടിയതൊക്കെ എത്ര ക്ഷണികം എന്ന് ഉദ്ഘോഷിച്ച ആ അനാദിയായ പൊട്ടിച്ചിരി ആദ്യമായി ഉയര്‍ന്നത് .ഈ ചെത്തമാണ് ഗ്രാമത്തെ ചെത്തല്ലൂര്‍ ആക്കിയത് .ഭ്രാന്തന്റെ സ്മരണകള്‍ ഉള്ള ഈ കുന്നു ഭ്രാന്തന്കുന്ന് എന്നാണു ഇപ്പോള്‍ അറിയപ്പെടുന്നത് .യൗവനാരംഭത്തില്‍  ചെത്തല്ലൂര്‍ വിട്ടു യാത്ര തുടങ്ങിയ നാറാണത്ത് ഭ്രാന്തന്‍ പിന്നീടാണ് രായിരനെല്ലൂര്‍ എത്തുന്നതും കാളിയുടെ ദര്‍ശനം ലഭിക്കുന്നതും ഒക്കെ .
                നാറാണത്ത് ഭ്രാന്തന്‍ സമാധിയായത് മീനമാസത്തിലെ മൂലം നക്ഷത്രത്തിലാണ് എന്നാണ് വിശ്വാസം .അദ്ദേഹത്തിന്റെ മരണാന്തര ക്രിയയായി വെച്ച് നമസ്ക്കാരം എന്ന ചടങ്ങ് നടത്തിയിരുന്നു . ആ ചടങ്ങ്  മൂലം ഊട്ട് എന്ന  പേരില്‍ ഇന്നും ചെത്തല്ലുരില്‍  നടത്തിവരുന്നുണ്ട്  . വെച്ച് നമസ്ക്കാരം എന്ന ചടങ്ങ്  ചെത്തലൂരിലുള്ള നാറാണത്ത് മനയില്‍ വെച്ചാണ്  നടത്തുന്നത് 

                           ഭ്രാന്തന്റെ സ്മരണകള്‍ ഉള്ള മനയും പരിസര പ്രദേശങ്ങളും ഇക്കോ ടൂറിസത്തില്‍ ഉള്‍പ്പെടുത്തി വികസിപ്പിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെടാന്‍ തുടങ്ങി വര്‍ഷങ്ങള്‍ ആയി എങ്കിലും അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല . ഇവിടെ ഐതിഹ്യ പുരുഷന് ഒരു സ്മാരകവും ,ഇവിടം അന്വേഷിച്ചെത്തുന്ന സഞ്ചാരികള്‍ക്ക് വിശ്രമാത്തിനുള്ള കേന്ദ്രത്തിനും ആയി ഭ്രാന്തന്‍ കുന്നില്‍ ഇരുപത്തിയേഴ് സെന്റ്‌ സ്ഥലം നാരായണ മംഗലത്ത് മനക്കാര്‍ തച്ചനാട്ടുകര പന്ചായത്തിനു സൌജന്യമായി വിട്ടു നല്‍കിയെങ്കിലും നടപടിയൊന്നും ഉണ്ടായില്ല .ഭ്രാന്തന്കുന്നു റോഡ്‌ നബാര്‍ഡ്‌ ഏറ്റെടുത്തു ഒരു കോടി ചിലവില്‍ പുതുക്കി പണിതിടുണ്ട് .ചെത്തല്ലുരിന്റെ ഈ സാംസ്കാരിക തനിമയെ വേണ്ടവിധം ആദരിക്കാന്‍ ടൂറിസം വകുപ്പും ശ്രദ്ധവചിട്ടില്ല .സ്മാരക നിര്‍മാണത്തിനായി ഭ്രാന്തന്‍ സ്മാരക ട്രസ്റ്റ്‌ രൂപീകരിച്ചെങ്കിലും പാതി വഴിയില്‍ നിലച്ചു .ജില്ലാ ഭരണകൂടവും മാറിവന്ന എം എല്‍ എ മാരും ആരും തന്നെ ഇതിനായി ശ്രമിച്ചിടില്ല .ദേശീയ പാതയില്‍ മറ്റെല്ലാ ചെറുതും വലുതുമായ സാധ്യതകള്‍ക്കും ബോര്‍ഡ്‌ ഉള്ളപ്പോള്‍ ചെത്തല്ലൂര്‍ ഭ്രാന്തന്‍ കുന്നിലെക്കുള്ള  വഴി സൂചിപ്പിക്കുന്ന ഒരു ബോര്‍ഡ്‌ പോലും സ്ഥാപിക്കപ്പെട്ടിട്ടില്ല .ഭ്രാന്തനുമായി ബന്ധപ്പെട്ട രായിരനെല്ലൂര്‍ ,ഭ്രാന്താചലം  ,കൈപ്പുറം ഭാഗങ്ങള്‍ എല്ലാം ശ്രദ്ധ നേടിയപ്പോഴും ഇദ്ദേഹത്തിന്റെ സ്മരണകള്‍ അത്രയേറെ തീവ്രമായി ഉള്ള ചെത്തല്ലുര്‍ അവഗനയില്‍ തന്നെ .

2012, ഓഗസ്റ്റ് 16, വ്യാഴാഴ്‌ച



ദേശീയ പതാകയോട് ഇങ്ങിനെ ചെയ്യാമോ ?


                         ദേശീയ പതാകയോട് നമുക്ക് ഏറെ ആദരവാണ് .ദേശീയമായ ആഘോഷ അവസരങ്ങളില്‍ ദേശീയ പതാക മാതൃകകള്‍ വസ്ത്രത്തില്‍ കുത്തിയും കൈകളില്‍ എന്തിയും നാം നാടിനു ഐക്യം പ്രഖ്യാപിക്കുന്നു .എന്നാല്‍ ദേശീയചിഹ്നങ്ങളെ ഉപയോഗിക്കുമ്പോള്‍ നാം കുറച്ചുകൂടി സംസ്കാര സമ്പന്നര്‍ ആകെണ്ടിയിരിക്കുന്നു .റിപ്പബ്ലിക്ക് ദിന്നഘോഷം സ്വാതന്ത്ര്യദിനാഘോഷം  എന്നിവ കഴിയുമ്പോള്‍ ഉപയോഗിച്ച പ്ളാസ്റിക് ,കടലാസു ദേശീയ പതാക മാതൃകകളും കൊടിതോരണങ്ങളും തികഞ്ഞ അനാദരവോടെ ഉപേക്ഷിക്കപ്പെട്ടു കാണുന്നത് നമ്മുടെ നാട്ടിലെ ഇന്നത്തെ കാഴ്ചയാണ് .ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകാന്‍ വിദ്യാലയങ്ങളോട് ചേര്‍ന്നും ,മറ്റു കടകളില്‍ ആയും ഇവ വന്‍തോതില്‍ വിറ്റഴിയുന്നു .സ്റ്റിക്കര്‍ ആയും ദേശീയപതാക മാതൃകകള്‍ ലഭിക്കുന്നുണ്ട് .ഇതേ വര്‍ണത്തിലുള്ള ബലൂണുകളും ,തോരണങ്ങളും എന്തിനു പറയുന്നു ആഭരണങ്ങളും ,തൊപ്പികളും ടീ ഷര്‍ട്ടുകളും പലഹാരങ്ങളും വരെ ലഭ്യം .

                       കഴിഞ്ഞ വര്‍ഷം, ദേശീയപതാക മാതൃകകള്‍ ഇങ്ങിനെ അശ്രദ്ധമായി വലിച്ചെറിയുന്നത് ശ്രദ്ധയില്‍ പെട്ടതിനെ തുടര്‍ന്ന് പ്ളാസ്റിക് കടലാസില്‍ ഉള്ള ദേശീയ പതാകകളുടെ നിര്‍മാണവും വില്പനയും നിരോധിച്ചികൊണ്ട്.മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ജില്ല കളക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.ദേശീയ പതാക മാതൃകകള്‍ അശ്രദ്ധമായി വലിച്ചെറിയുന്നത് 2002 ലെ ഇന്ത്യന്‍ ഫ്ലാഗ്  സെക്ഷന്‍ 1.5,2.2 ന്റെ ലംഘനമാണ്  .
പതിമൂന്നാം നിയമസഭ സമ്മേളനത്തില്‍  ഈ വിഷയം കെ വി അബ്ദുല്‍ ഖാദര്‍  1538 നമ്പര്‍ ചോദ്യമായി ഉന്നയിച്ചിരുന്നു. കഴിഞ്ഞ സ്വാതന്ത്ര്യ ദിനത്തിന്റെ ഭാഗമായി പ്ളാസ്റിക് പതാക ഉപയോഗിക്കാന്‍ പാടില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയോ? ഇത് പാലിക്കാത്തവര്‍ക്കെതിരെ കേസേടുത്തോ ? ഏതു വകുപ്പ് പ്രകാരമാണ് കേസ് ? എത്ര പേര്‍ക്കെതിരെ കേസെടുത്തു ? സ്വാതന്ത്ര്യ ദിനത്തലെന്നു പാളയം രക്തസാക്ഷി മണ്ഡപത്തില്‍ ഐ എന്‍ ടി യു സി പ്രവര്‍ത്തകര്‍  ദേശീയ പതാകയുടെ നിറത്തില്‍ പ്ളാസ്റിക് തോരണം കേട്ടിയതു ശ്രദ്ധയില്‍ പെട്ടോ ? എന്ത് കേസാണ് ഇവര്‍ക്കെതിരെ ചാര്‍ജ് ചെയ്തത് ? എന്നിവയായിരുന്നു ചോദ്യങ്ങള്‍ .ഇതിനു നല്‍കിയ മറുപടിയില്‍ വിപണിയില്‍ ഇവ വ്യാപകമായത് ശ്രദ്ധയില്‍ പെട്ടു എന്നും ഇതിന്റെ ഭാഗമായി ഇവ നിരോധിക്കാന്‍ നടപടി സ്വീകരിച്ചതായും പറയുന്നു .മറ്റു ചോദ്യങ്ങള്‍ക്ക് ശ്രദ്ധയില്‍ പെട്ടില്ല എന്നായിരുന്നു മറുപടി

ദേശീയപതാക വര്‍ണത്തിലുള്ള പലഹാരം 

പക്ഷേ നിരോധനം കാറ്റില്‍ പറത്തി ഈ വര്‍ഷവും ഇവ വിപണി നിറഞ്ഞു.കൃത്യമായ നിര്‍ദ്ദേശം ഇല്ലാത്തതിനാലും ദേശീയ ചിഹ്ന നിയമങ്ങളെ പറ്റിയുള്ള അറിവില്ലായ്മയും കാരണം നാം ഇവയെ ഉപയോഗിക്കുകയും  അതിനു ശേഷം വഴിയില്‍ തള്ളുകയും ചെയ്തു ചെയ്തു .മാഗ്ളൂര്‍ മുനിസിപല്‍ കോര്‍പറേഷന്‍ ഇവ പ്രദര്‍ശിപ്പിക്കുന്നത് നിരോധിച്ചിട്ടുണ്ട് . ഓരോ ദേശീയ ആഘോഷങ്ങള്‍ കഴിയുംപോഴും  പതാകയെ തലതിരിച്ചു കെട്ടിയതായും  പകുതി താഴ്ത്തി കെട്ടിയതായും പത്രങ്ങളില്‍  അറുപത്തിയഞ്ച് വര്ഷം പിന്നിട്ടിട്ടും വാര്‍ത്തകള്‍ കാണുന്നു .നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കിയില്ലെങ്കില്‍ ദേശീയ പതാകകള്‍ ഇനിയും വഴിയില്‍ ചവിട്ടിയരക്കപ്പെടും .ഇതൊന്നും കണ്ടില്ലെന്നു നടിച്ചു നൂറു ശതമാനം സാക്ഷരര്‍ ആയ ദൈവത്തിന്റെ സ്വന്തം നാട്ടുകാര്‍ പാടും പാടി നടന്നു പോകും .

2012, ഓഗസ്റ്റ് 14, ചൊവ്വാഴ്ച


നാട്ടുകല്ലിലെ  ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മിച്ച ബംഗ്ലാവ് 


തച്ചനാട്ടുകരയും സ്വാതന്ത്ര്യ സമരവും 

പുതു തലമുറയ്ക്ക് അറിയാത്ത , ഒരു പക്ഷേ അത്രയേറെ വിസ്മൃതിയില്‍ ആണ്ട് പോയ ചില ഓര്‍മകളാണ് തച്ചനാട്ടുകരയുടെ സ്വാതന്ത്ര്യ സമരചരിത്രം .സമരത്തിന്റെ തീഷ്ണമായ ഒരെടായ ഖിലാഫത്ത് ലഹള യില്‍ പങ്കെടുത്തതിനും ,ഉപ്പ് സത്യാഗ്രഹത്തില്‍ പങ്കെടുത്തതിനും  ജയില്‍ ശിക്ഷയും ,നാടുകടത്തലും അനുഭവിച്ചവര്‍ ഒട്ടേറെ .പക്ഷെ ഇവര്‍ക്കായി ഒരു സ്മാരകം ഉയര്‍ന്നില്ല ..ഇവരുടെ ഓര്‍മപുതുക്കല്‍ സ്വാതന്ത്ര്യ ദിനത്തില്‍ പോലും നടക്കുന്നില്ല എന്നത് പച്ചപരമാര്‍ത്ഥം .സ്വാതന്ത്രം കിട്ടി ഇത്രയേറെ വര്ഷം കഴിഞ്ഞിട്ടും ഇതിനു നമുക്ക് കഴിഞ്ഞിട്ടിലെന്നത് ഒരു വലിയ ലഖ്യത്തിനും വേണ്ടി ജീവിതം സമര്‍പ്പിച്ചവരോടുള്ള അനാദരവാണ് .

ഖിലാഫത്തും തച്ചനാട്ടുകരയും 

ഖിലാഫത്ത് പൊട്ടിപ്പുറപ്പെട്ട സമയത്ത് ലഹളക്കാരെ അമര്‍ച്ച ചെയ്യാന്‍ ബ്രിട്ടീഷുകാര്‍ നിയോഗിച്ച ഗൂര്‍ഖ റെജിമെന്റിന്റെ വെടിയേറ്റ്‌ ചളപ്പറമ്പു കുഞ്ഞാപ്പ എന്നയാള്‍ രക്തസാക്ഷിയായി. ലഹളയുടെ മറവില്‍ സാമൂഹ്യദ്രോഹികള്‍ ചെത്തല്ലൂര്‍ ഭാഗത്തെ അത്തിപ്പറ്റ ,പുതുമനശേരി ഹിന്ദു മനകള്‍ ആക്രമിക്കുമെന്ന നില വന്നപ്പോള്‍ കരിങ്കല്ലത്താണി,പൂവത്താണി ഭാഗത്തെ മുസ്ലിം കുടുംബങ്ങള്‍ ഇവര്‍ക്ക് സംരക്ഷണം നല്കിയെന്നതും ശ്രദ്ധേയമാണ് .ലഹളക്കാരെയും അവരെ സഹായിച്ചവരെയും വിചാരണ ചെയ്യാനായി ബ്രിട്ടിഷ് കലക്ടര്‍ നാട്ടുകല്ലില്‍ ക്യാംപ്‌ ചെയ്തിരുന്നു .വിചാരണക്കായി നിര്‍മിച്ച ബംഗ്ലാവ് ഇന്നുമുണ്ട്.തച്ചനാട്ടുകര പി എച്ച് സി പ്രവര്‍ത്തിക്കുന്നത്   ഈ കെട്ടിടത്തിലാണ് .കാരയില്‍ അബ്ദുള്ള ഹാജി ,പുത്തനങ്ങാടി കിഴെക്കെതലക്കല്‍ അബ്ദുള്ള മുസല്യാര്‍ ,പൊതിയില്‍ തോട്ടിപ്പരമ്പില്‍ ആവുള്ള ഹാജി, പൊതിയില്‍ കുഞ്ഞയംമു ,ചളപ്പറമ്പു അഹമ്മദ്‌ ,പുളിയത്ത് കുഞ്ഞയംമു ,പുഴക്കല്‍ പോക്കര്‍ ,കൂടെങ്കലം അയമു ,പട്ടംതോടി മമ്മു ,കല്ലായി വീരാന്‍,തച്ചകുന്നന്‍ കുഞ്ഞാലന്‍ ,അഴകുവലപ്പില്‍ കുഞ്ഞയംമു,കുറുമ്പോട്ടുതോടി ഖാദര്‍ കലംപരംപില്‍ മമ്മു,കലംപരംപില്‍ അഹമ്മദ്‌ എന്നിവറീ ആന്ടമാന്‍ ദീപിലേക്ക് നാടുകടത്തി .ഇവരില്‍ പലരും അവിടെ വച്ച് മരിച്ചു .ചിലരൊക്കെ തിരിച്ചു വന്നു .ഇവരുടെയൊക്കെ അനന്തര തലമുറ ഇപ്പോഴും ഇവിടെ ഉണ്ട്.

നാട്ടുകല്‍ ഗാന്ധി 

ഉപ്പ് സത്യാഗ്രഹത്തില്‍  പന്കെടുത്തത്തിനു നാട്ടുകല്‍ മുതിയില്‍ ഗോവിന്ദന്‍ നായര്‍ക്ക് ലഭിച്ച പേരാണ് നാട്ടുകല്‍ ഗാന്ധി .മൂന്നു വര്ഷം ജയില്‍ ശിക്ഷ അനുഭവിച്ചു ഇദ്ദേഹം . സ്വാതന്ത്ര്യ സമര പെന്‍ഷനും താമ്രപത്രവും നല്‍കി സര്‍ക്കാര്‍ ഇദ്ദേഹത്തെ ആദരിച്ചിരുന്നു .ചെത്തല്ലൂര്‍ വാഴന്കണ്ടാത്ത്തില്‍ ശങ്കര നാരായണ വാര്യരും ഈ കാലഘട്ടത്തില്‍ സ്വാതത്രയ സമരത്തില്‍ പങ്കെടുത്തിരുന്നു. ഇദ്ദേഹത്തിനും പെന്‍ഷന്‍ ലഭിച്ചിരുന്നു കലംപരംപില്‍ മമ്മു ,കലംപരംപില്‍ അഹമ്മദ്‌ ,അഴകുവലപ്പില്‍ കുഞ്ഞയംമു എന്നിവരുടെ വിധവകള്‍ക്ക് സര്‍ക്കാര്‍ ആശ്രിത പെന്‍ഷന്‍ നല്‍കിയിരുന്നു. ഖാന്‍ അബ്ദുല്‍ ഗാഫര്‍ ഖാന്‍ ,ഇന്ദിര ഗാന്ധി എന്നിവര്‍ തച്ചനാട്ടുകര സന്ദര്‍ശിച്ചതായും രേഖകളില്‍ പറയുന്നു .

2012, ഓഗസ്റ്റ് 11, ശനിയാഴ്‌ച

ഇതൊരു കുന്തം 
അന്തവും കുന്തവും 
ഇല്ലാത്ത കുന്തം 
ഇതെന്തൊരു കുന്തം ?(കുഞ്ഞുണ്ണി മാഷ്‌ )
-------------------------------------------
കഴിഞ്ഞ ദിവസം കുണ്ടൂര്‍ക്കുന്നില്‍ വച്ച് എന്റെ ജേഷ്ഠന്‍ ആയ രാജഗോപാലനു ആകാശത്തുനിന്നും ഒരു വസ്തു വീണു കിട്ടി .
ഒരു നൂലില്‍ ബന്ധിപ്പിച്ച തരത്തിലുള്ള ഒരു തെര്‍മോകോള്‍ പെട്ടി . അതില്‍ നിന്നും പുറത്തേക്ക് ഒരു ആന്റിനയും ഒരു ലോഹത്തകിടും .പുറത്തു ഗ്രോ റേഡിയോ സോണ്ട്സ്‌ എന്ന് രേഖപ്പെടുത്തിയിട്ടുണ്ടായിരുന്നു .ജെര്‍മനിയിലെ ഒരു കമ്പനിയുടെ വിലാസം മാത്രമാണ് പുറത്ത് രേഖപ്പെടുത്ത്തിയിട്ടുണ്ടായിരുന്നത് .ഇന്ത്യയിലെ ഒരു സ്ഥാപനത്തിന്റെ അടയാളങ്ങളും ഇതില്‍ ഉണ്ടായിരുന്നില്ല .തുറന്നു നോക്കിയപ്പോള്‍ ഉള്ളില്‍ ബാറ്ററി ഘടിപ്പിച്ച ഒരു ഇലട്രോണിക് സര്‍ക്യുട്ട് ഉണ്ടായിരുന്നു .പിറ്റേ ദിവസം മാധ്യമം പത്രത്തില്‍ ഒക്കെ വലിയ വാര്‍ത്തയായി വന്നു .വസ്തുവിന്റെ ബാക്കി എന്ന പോലെ ഒരു ബലൂണിന്റെ അവശിഷ്ടങ്ങളും അതെ പറമ്പില്‍ നിന്നും ജേഷ്ടന് തന്നെ ലഭിച്ചു .ഇന്റര്‍നെറ്റില്‍ നോക്കിയപ്പോള്‍ കാലാവസ്ഥ ,മിലിട്ടറി ആവശ്യങ്ങക്ക് അയക്കുന്ന റേഡിയോ സോണ്ട് ആണ് ഉപകരണം എന്ന് മനസ്സിലാക്കാനായി .പക്ഷെ ആര്‍ അയച്ചു ? ഏതു കേന്ദ്രത്തില്‍ നിന്നും ? ഇന്ത്യയില്‍ നിന്നോ വിദേശത്ത് നിന്നോ ? ആരും, പോലീസ് പോലും ഇത്തരം ഒരു ഉപകരണം വന്നു വീണിട്ട് അന്വേഷിച്ചില്ല .റേഡിയോ സോണ്ട് കാലാവസ്ഥ ,അന്തരീക്ഷ താപനില ,കാറ്റിന്റെ വേഗത ,അന്തരീക്ഷ മര്‍ദ്ദം ആര്‍ദ്രത എന്നതൊക്കെ അളക്കാന്‍ ഉപയോഗിക്കുന്നതാനെന്നും പലയിടത്തും ഇത്തരം വസ്തുക്കള്‍ വീണു കിട്ടിയിട്ടുണ്ടെന്നും അറിയാന്‍ കഴിഞ്ഞു .പക്ഷെ ഇത്തരം വസ്തുതകള്‍ അറിയാത്ത സാധാരണക്കാരന്റെ ആശങ്ക തീര്‍ക്കാന്‍ അധികൃതര്‍ എന്തെങ്കിലും ചെയ്യെണ്ടതല്ലേ ? ഇത്തരം ഉപകരണങ്ങള്‍ക്ക് മേല്‍ അയക്കുന്ന കേന്ദ്രത്തിന്റെയോ ,വകുപ്പിന്റെയോ ഒരു മുദ്ര പതിപ്പിക്കെണ്ടാതല്ലേ ?ഇവിടെ ലഭിച്ച ഉപകരണത്തില്‍ നിന്നുള്ള സിഗ്നല്‍ ഏതു കേന്ദ്രത്തിലാണ് ലഭിക്കുന്നത് ?പരിശോധിക്കുന്നത് ?..ഒരു വിലാസവും രേഖപ്പെടുത്താതെ ആര്‍ക്കും എന്തും ക്യാമറ പോലും ഘടിപ്പിക്കാനും മറ്റും കഴിയുന്ന ഇത്തരം ഉപകരണം ഇങ്ങനെ ഇന്ത്യുടെ ആകാശത്ത് പറത്തി വിടാമോ ?