2014, സെപ്റ്റംബർ 26, വെള്ളിയാഴ്‌ച

കുടജാദ്രിയിലേക്ക് ഒരു യാത്ര                                              തികച്ചും അവിചാരിതമായിരുന്നു കുടജാദ്രി ,മൂകാംബിക യാത്ര .ഏറെ കാലമായി  മനസ്സില്‍ കൊണ്ട് നടന്ന ആഗ്രഹം .അവിടം പോയിക്കണ്ട സുഹൃത്തുക്കള്‍ പകര്‍ന്നു തന്ന അനുഭവ കഥകള്‍ ,പലപ്പോളായി വായിച്ചറിഞ്ഞ വിവരങ്ങള്‍ ഒക്കെ മനസ്സിലുണ്ടായിരുന്നത് കാരണം അവിടെക്കൊരു യാത്ര എന്നും ഭാവനയില്‍ ഉണ്ടായിരുന്നു .മൂകാംബിക ക്ഷേത്രത്തിന്റെ ശാന്തതയും കുടജാദ്രി പകരുന്ന അലൌകിക ഭാവവും സമാധാനവും എല്ലാം കേട്ട് കേട്ട് ഉണ്ടായ കൊതി .
 പെട്ടെന്നൊരു ദിവസം കുട്ടികളെ എഴുത്തിനിരുത്താം എന്ന ലക്ഷ്യത്തോടെ പെങ്ങളുടെ ഭര്‍ത്താവ് ഇങ്ങിനെ ഒരു യാത്ര പറഞ്ഞപ്പോള്‍ അത് കൊണ്ട് തന്നെ രണ്ടാമത് ആലോചന വേണ്ടി വന്നില്ല .
                 ഒരു ക്വാളിസ് വാനില്‍ ഒന്‍പതു പേര്‍ ആയിരുന്നു യാത്ര .രാത്രി ഒന്‍പതു മണിക്ക് പുറപ്പെട്ടു. കോഴിക്കോട് ,കണ്ണൂര്‍ ,കാസര്‍ക്കോട് ,മംഗലാപുരം ,ഉടുപ്പി ,കൊല്ലൂര്‍ ആണ് റൂട്ട് എന്നും ആകെ കൂടി നാനൂറ്റി അമ്പതു കിലോമീറ്റര്‍ ഓട്ടം ഉണ്ടെന്നും ഒക്കെ ഡ്രൈവര്‍ നാരായണന്‍ കുട്ടിയില്‍ നിന്നും തുടക്കത്തിലെ അറിവ് കിട്ടി .അങ്ങിനെ ഓട്ടം തുടങ്ങി .രാത്രി ആയതിനാല്‍ സ്ത്രീകളും കുട്ടികളും ഉറക്കം തുടങ്ങി .ഇടയ്ക്കു ചര്‍ദ്ദി എന്ന പതിവ് കലാപരിപാടിക്കായി വാഹനം നിര്‍ത്തേണ്ടി വന്നു .വാനിന്റെ പിറകിലെ സീറ്റിലേക്ക് വായു സഞ്ചാരം കുറവായിരുന്നതിനാല്‍ ഇടയ്ക്ക് ആശ്വാസത്തിനായി നിര്‍ത്തി .കാസര്‍ക്കോട് നിന്നും മംഗലാപുരം പാതയിലേക്ക് എത്ത്തിയപ്പോലെക്കും അര്‍ദ്ധ രാത്രിയായി .സാരഥിക്ക് തലേന്നത്തെ ഓട്ടത്തിന്റെ ക്ഷീണം കണ്ണുകളെ ബാധിച്ചു തുടങ്ങി.വശത്ത് കണ്ട ഒരു ബസ് വെയിറ്റിംഗ്  ഷെഡിന് ചേര്‍ത്തി വാഹനം നിര്‍ത്തി മൂപ്പര്‍ ഉറക്കം തുടങ്ങി .ഞങ്ങള്‍ വര്‍ത്തമാനം പറഞ്ഞും ഫേസ്ബുക്കില്‍ സുഹൃത്തുക്കള്‍ ഇട്ട പോസ്റ്റുകളും ഒക്കെ നോക്കി അങ്ങിനെ മുക്കാല്‍ മണിക്കൂര്‍ തീര്‍ന്നു .അപ്പോളേക്കും ഒരാള്‍ക്ക് ഒരു ആശയം .കൂട്ടത്തില്‍ എനിക്ക് ഡ്രൈവിംഗ് അറിയുമെന്നതിനാല്‍ നാരായണന്‍ കുട്ടിയെ വിളിച്ചു ഉണര്‍ത്തി വണ്ടിയില്‍ കയറ്റുക .അയാള്‍ ഉറങ്ങിക്കൊള്ളട്ടെ. കുറെ ദൂരം ഞാന്‍ വണ്ടി ഓടിക്കുക .
 ഞാന്‍ ആകട്ടെ ക്വാളിസ് വാന്‍ കണ്ടിട്ടുണ്ട് യാത്ര ചെയ്തിട്ടുണ്ട് എന്നല്ലാതെ ഓടിച്ചു പരിചയം ഇല്ല. കിട്ടിയ ചാന്‍സ് കളയണ്ട എന്ന് കരുതി ഞാന്‍ ഡ്രൈവിംഗ് സീറ്റില്‍ കയറി ഇരുന്നു .പിറകില്‍ നിന്നും ഭാര്യയുടെ കോപിച്ച നോട്ടം കണ്ടില്ല എന്ന് നടിച്ചു ഓട്ടം തുടങ്ങി .സംഗതി രസകരമായിരുന്നു .നാരായണന്‍ കുട്ടി അടുത്തൊന്നും ഉറക്കം ഉണരരുതെ എന്ന് വിചാരിച്ചു കുറെ ദൂരം പിന്നിട്ടു .മൂപ്പര്‍ക്ക് ക്ഷീണം മാറിയപ്പോള്‍ മൂപ്പര്‍ തന്നെ ഇങ്ങോട്ട് പറഞ്ഞു വളയം വാങ്ങി .നേരം പുലര്‍ന്നു തുടങ്ങി ..അങ്ങിനെ കുറെ ദൂരം .
                             പിന്നെ വലിയ റോഡ്‌ ആയി .മംഗലാപുരത്ത് നിന്നും ഉടുപ്പിയിലേക്ക് .കുറെ കഴിഞ്ഞപ്പോള്‍ ഡ്രൈവര്‍ക്ക് പിന്നെയും ഉറക്കം ബാധിക്കുന്നു എന്ന് ഞങ്ങള്‍ക്കും മൂപ്പര്‍ക്കും മനസ്സിലായി .മൂപ്പര്‍ തന്നെ വണ്ടി വശം ചേര്‍ത്ത് നിര്‍ത്തി ഇനി മാഷ്‌ കുറച്ചു ഓടിക്കൂ എന്ന് പറഞ്ഞു .വീണ്ടും വണ്ടി എന്റെ കയ്യില്‍ ആയി. നല്ല റോഡ്‌ .നല്ല വേഗതയും .നല്ല വണ്ടിയും .അങ്ങിനെ ഉടുപ്പി കഴിഞ്ഞു .കൊല്ലുരിലെക്കുള്ള ബോര്‍ഡ് കണ്ടു .
 ഇരുവശത്തും കശുമാവിന്‍ തോട്ടങ്ങള്‍ .ശരിക്കും കേരളത്തില്‍ തിരിച്ചു എത്തിയപോലെ .ഇടയ്ക്ക് വളരെ ഉയരം കുറഞ്ഞ പശുക്കള്‍ കൂട്ടങ്ങള്‍ ആയി മേയുന്നു .നമ്മുടെ നാട്ടില്‍ പണ്ടുണ്ടായിരുന്ന നാടന്‍ പശുക്കള്‍ വെച്ചൂര്‍ പശുക്കള്‍ എന്നിവയെ ഓര്‍മവന്നു .
               കേരളത്തിലെ നാട്ടിന്‍പുറങ്ങളിലെ അതെ പോലെത്തെഓടിട്ട വീടുകള്‍ .പെട്ടിക്കടകള്‍ .കുറെ കഴിഞ്ഞപ്പോള്‍ റോഡിന്റെ വശത്ത് മൂകാംബിക വൈല്‍ഡ് ലൈഫ് ഉദ്യാനം എന്നെഴുതിയ ബോര്‍ഡ് കണ്ടു.ഇടതിങ്ങിയ ചോലവനം .നല്ല പരിപാലനം ആണെന്ന്നു തോന്നുന്നു ഒരു ഇടര്ച്ചയുമില്ലാത്ത നിബിഡത. പൂമ്പാറ്റകള്‍ക്കായുള്ള ഒരു ഉദ്യാനത്തിന്റെ ബോര്‍ഡ് കണ്ടു.പൂമ്പാറ്റയുടെ ഒരു ശില്പവും .അങ്ങിനെ ഏകദേശം പത്ത് മണിയോടെ കൊല്ലൂര്‍ എത്തി .
           ലളിതാംബിക എന്ന സത്രത്തില്‍ രണ്ടു മുറികള്‍ എടുത്തു .റൂമിന് വാടക ഒക്കെ കുറവാണ് .ഒരു ദിവസത്തിനു 300രൂപ മാത്രം .പക്ഷെ ഭക്ഷണം കഴിക്കാന്‍ പോയപ്പോള്‍ ശരിക്കും ഗുണം അറിഞ്ഞു .ചായക്ക്‌ പതിനഞ്ചു രൂപ , ദോശയ്ക്ക് മുപ്പതു രൂപ ,ചപ്പാത്തിക്ക് പതിനഞ്ചു രൂപ എന്നിങ്ങനെ ..നമ്മുടെ നാട്ടിലെ വിലയും ഇതും തമ്മില്‍ ആലോചിക്കുമ്പോള്‍ കഴുത്തറപ്പന്‍ വില തന്നെ .അന്ന് അവിടെ വിശ്രമിച്ചു പിറ്റേ ദിവസം കുട്ടികളെ എഴുത്തിനിരുത്തി മടങ്ങാം എന്നും പോകും വഴി ഉടുപ്പി ക്ഷേത്രം പറശിനി കടവ് ക്ഷേത്രം കൂടി പോകാം എന്നും ധാരണയായി .കുളി ഭക്ഷണം കഴിഞ്ഞു ആദ്യ ഘട്ട ക്ഷേത്ര സന്ദര്‍ശനം .
മൂകാംബിക ക്ഷേത്രം 

     സൗപര്‍ണ്ണികയുടെ തീരത്ത് സ്ഥിതിചെയ്യുന്ന മൂകാംബികാ ക്ഷേത്രത്തിന് നിരവധി നൂറ്റണ്ടുകളുടെ പഴക്കമുണ്ട് എന്നാണു വിശ്വാസം . ഇവിടുത്തെ ശിവലിംഗപ്രതിഷ്ഠ പരശുരാമൻ സ്ഥാപിച്ചാതണെന്ന് പറയപ്പെടുന്നു . പൌരാണിക കാലത്ത് കോല മഹർഷി ഇവിടെ തപസ്സനുഷ്ടിച്ചിരുന്നത്രെ .അതെ  അവസരത്തിൽ മറ്റൊരു അസുരനും ശിവ
പ്രീതിക്കായി ഇതേ പ്രദേശത്തിൽ തപസ്സുചെയ്തു .. അസുരന്റെ തപസ്സിൽ
സന്തുഷ്ടനയിപരമശിവന്‍  പ്രത്യക്ഷപ്പെട്ടപ്പോൾ വരം ചോദിക്കാനാകാതെ
അസുരനെ പാർവതി ദേവി മൂകനാക്കി. ഇതിൽ കോപിഷ്ടനയ മൂകാസുരൻ ദേവി ഭക്തനായ കോല
മഹർഷിയെ ഉപദ്രവിക്കാനാരംഭിച്ചു. ഒടുവിൽ ദേവി മൂകാസുരനെ വധിക്കുകയും കോല
മഹർഷിയുടെ അഭ്യർത്ഥന പ്രകാരം മൂകാംബിക ദേവിയായി അവിടെ കുടികൊള്ളുകയും
ചെയ്തു എന്നാണു സങ്കൽപം..അസുരനെ മൂകന്‍ ആക്കിയതിനാല്‍ ആണ് മൂകാംബിക എന്ന പേര് ലഭിച്ചത് .  ആദിശങ്കരൻ മൂകാംബിക കുടജാദ്രി പ്രദേശങ്ങളില്‍ അനേകകാലം തപസ്സു ചെയ്തതിൽ ദേവി പ്രത്യക്ഷപ്പെടുകയും അന്നു ദേവി ദർശനം കൊടുത്ത രൂപത്തിൽ സ്വയംഭൂവിനു പുറകിൽ ദേവി വിഗ്രഹം അദ്ദേഹംപ്രതിഷ്ഠ നടത്തി എന്നും ആണ് സങ്കല്‍പം
മൂകാംബിക 
കുടജാദ്രിയിലെ ഒരു മലദൈവ പ്രതിഷ്ഠ
ക്ഷേത്രത്തില്‍ കയറുന്നതിനു മുന്‍പ് വഴിയില്‍ പൂക്കൂടകള്‍ വില്‍ക്കുന്നത് കാണാമായിരുന്നു .പുഞ്ചിരികളോടെ ആളുകളെ ക്ഷണിക്കുന്ന പൂക്കാരികള്‍ .വിശ്വാസികള്‍ താമരമൊട്ടുകള്‍ ഒക്കെ ചേര്‍ത്തുള്ള പൂക്കൂട ,മാല എന്നിവ ഒക്കെ വാങ്ങുന്നത് കണ്ടു. ചിലര്‍ ക്ഷേത്രത്തില്‍ പൂജിച്ചു വാങ്ങാന്‍ പേനകളും വാങ്ങുന്നുണ്ടായിരുന്നു .ഉള്ളികേക്ക് കടക്കാന്‍ വരി നില്‍ക്കണം .കമ്പി ഇട്ടു വേര്‍തിരിച്ച ഭാഗം കഴിഞ്ഞാല്‍    

            ക്ഷേത്ത്തിന്റെ ചുവരിനോട് ചേര്‍ന്നാണ് വരി .ഇവിടെ ദേവിയുടെ രൂപം ചുമര്‍ ചിത്ര ശൈലിയില്‍ വരച്ചു വച്ചിട്ടുണ്ട് .ആളുകള്‍ ഇതില്‍ നാണയങ്ങള്‍ പതിക്കുമ്പോള്‍ അവ ചുമരില്‍ ഒട്ടി നില്‍ക്കുന്നുണ്ടായിരുന്നു .പ്രത്യേക രീതിയില്‍ ചേര്‍ത്ത് വച്ചാല്‍ മിനുസം ഉള്ള ഭാഗങ്ങളില്‍ നാണയം ചേര്‍ന്നിരിക്കും എങ്കിലും ആളുകള്‍ തികഞ്ഞ ഭക്തിയോടെ ഇത് ചെയ്യുന്നുണ്ടായിരുന്നു .കരിങ്കല്ല് കൊണ്ട് ഉണ്ടാക്കിയാതായതിനാല്‍ ക്ഷേത്രത്തിനു ഉള്ളിലും പുറത്തും നല്ല തണുപ്പും ,ശാന്തതയും .ഉള്ളില്‍ കടന്നാല്‍ മൂകാംബികയെ തൊഴാം .ശ്രീകോവിലിനു മുന്‍പില്‍ തിരക്ക് നിരയന്ത്രിക്കാന്‍ സേവകര്‍ ഉണ്ടായിരുന്നു .അതിനു ശേഷം വലം വയ്ക്കുന്ന ഭാഗത്ത് സിന്ദൂരം  പ്രസാദം ആയി നല്‍കുന്നുണ്ട് .പുറത്ത് കടന്നാല്‍ ദേവിയുടെ രഥം കാണാം .പ്രസാദമായി കിട്ടുന്നത ലഡ്ഡു വാങ്ങാനും എഴുത്തിനിരുത്ത് ശീട്ടാക്കാനും ഉള്ള കൌണ്ടറുകള്‍ ഉണ്ട് .ഒരു കുട്ടിക്ക് എഴുത്തിനു ഇരുത്താന്‍ ഇരുനൂറു രൂപയാണ് ഈടാക്കുന്നത് .
        പിറ്റേന്ന് രാവിലെ എഴുത്തിനു ഇരുത്തെണ്ടാതിനാല്‍ ഞങ്ങള്‍ അപ്പോള്‍ തന്നെ ശീട്ടാക്കി .ക്ഷേത്രത്തില്‍ പ്രസാദ ഊട്ടു ഉണ്ട്  എന്നറിഞ്ഞു ഞങ്ങള്‍ അതിനായി കയറി .നമ്മുടെ ക്ഷേത്രങ്ങളിലെ ഭക്ഷണ രീതിയും മൂകംബികയിലെതും തമ്മില്‍ നല്ല മാറ്റം .അവരുടെ കറികള്‍ ഒന്നും നമുക്ക് അത്രയ്ക്ക് പിടിച്ചെന്നു വരില്ല .കഴിച്ചു  ക്ഷേത്രത്തില്‍ നിന്നും മടങ്ങി.തിരിച്ചു സത്രത്തില്‍ തന്നെ എത്തി .പിന്നെ കുടജാദ്രി യാത്രക്കുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു .
                           കുടജാദ്രി യാത്ര 
      കൊല്ലൂരില്‍ നിന്നും കുടജാദ്രിയിലേക്ക് ജീപ്പ് യാത്രയാണ് കൂടുതല്‍ പേരും ആശ്രയിക്കുന്നത് .ഒരു ട്രിപ്പിനു 2800 രൂപ .ഒരാള്‍ക്ക്‌ 350 രൂപ. .കോടചാദ്രി കോടചാദ്രി എന്ന് വിളിച്ചു പറഞ്ഞു ജീപ്പുകാര്‍ ആളെ കൂട്ടുന്നുണ്ട് .കൃത്യം തുകയാണ് ജീപ്പുകാര്‍ പറയുക ഒട്ടും കുറക്കുകയും ഇല്ല .ഞങ്ങള്‍ ഒമ്പത് പേരും കൂടി ഒരു ജീപ്പ് വാടകയ്ക്ക് എടുത്തു .കണ്ടാല്‍ പഴഞ്ചന്‍ ജീപ്പ് .നമ്മുടെ നാട്ടിലെ ജീപ്പുകളെ പോലെ അലങ്കാരങ്ങള്‍ ഒന്നും ഇല്ല..വാഹനം കുടജാദ്രിയിലേക്ക് നീങ്ങിത്തുടങ്ങി. അല്പം ഓടിയപ്പോള്‍ വനത്തിനു ഉള്ളിലൂടെ ഉള്ള യാത്ര.ഇടയ്ക്കു കുറച്ചു കുരങ്ങന്മാര്‍ ചാടിക്കളിക്കുന്നത് കണ്ടു .വനം ആയിക്കൂടി പേടിയില്ലാതെ മേയുന്ന നാട്ടുപശുക്കള്‍ .ഇടയ്ക്കു ചെറിയ വെള്ളച്ചാട്ടങ്ങള്‍.ഒരു കുഴിയിലും ചവിട്ടി നിര്‍ത്തി പോകുന്ന സ്വഭാവം ഡ്രൈവര്‍ക്ക് ഇല്ലായിരുന്നു . ഒരേ പോക്ക് .പോകുന്ന വഴിയില്‍ നിട്ടൂര്‍ എന്ന ബോര്‍ഡ് കണ്ടു .
              നഗോടി എന്ന സ്ഥലത്ത് ജീപ്പ് നിര്‍ത്തി .ചെറിയ കടകള്‍ ഒക്കെ ഉള്ള സ്ഥലം. എന്തെങ്കിലും ആവശ്യം ഉണ്ടെങ്കില്‍ വാങ്ങിക്കൊള്ളാന്‍ പറഞ്ഞു ഡ്രൈവര്‍ അപ്രത്യക്ഷന്‍ ആയി ..കുറച്ചു കഴിഞ്ഞു വീണ്ടും ഓട്ടം തുടങ്ങി .ഇതാണോ ഈ പറഞ്ഞു കേട്ട കാനന പാത എന്നൊക്കെ മനസ്സില്‍ വിചാരിച്ചു ഇരിക്കുമ്പോള്‍ ജീപ്പ് ടാര്‍ വഴി വിട്ടു മണ്‍പാതയിലേക്ക് ഇരമ്പി ഇറങ്ങി .അല്പം ഓടിയപ്പോള്‍ തന്നെ ഒരു ചളിക്കുണ്ട് .ഡ്രൈവര്‍ക്ക് ഒരു ഭാവ വ്യത്യാസവും ഇല്ല. ജീപ്പ് അതിലൂടെ നീന്തി അപ്പുറത്തെത്തി.തിരിച്ചു ഇറങ്ങി വരുന്ന ഒരു ജീപ്പുകാരന്‍ നിര്‍ത്തി മെയിന്‍ ലീഫ് പൊട്ടി എന്ത് ചെയ്യണം എന്നൊക്കെ കന്നടത്തില്‍ ചോദിക്കുന്നുണ്ട്,ഞങ്ങളുടെ ഡ്രൈവര്‍ എന്താണ് മറുപടി പറഞ്ഞത് എന്ന് മനസ്സിലായില്ല .
                    പിന്നെ പിന്നെ റോഡിന്റെ സ്വഭാവം മാറി തുടങ്ങി .റോഡ്‌ ഇല്ല എന്ന് തന്നെ പറയാം .ഒരു കല്ലില്‍ നിന്നും അടുത്തതിലേക്ക് എന്നാ രീതിയില്‍ .ചിലപ്പോള്‍ പാറകളുടെ മുകളിലൂടെ ആണെങ്കില്‍ ചിലപ്പോള്‍ ചാലിലൂടെ ..ഒരിക്കലും സങ്കല്‍പ്പിക്കാന്‍ പോലും പറ്റാത്ത അത്ര ദുര്‍ഘടമായ പാത .ജീപ്പിന്റെ മുന്‍സീറ്റില്‍ ആയിരുന്നു ഞാന്‍ .പിറകിലുള്ളവര്‍ ജീപ്പില്‍ നിന്നും പിടുത്തം വിട്ടു പോകാതിരിക്കാന്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു .ജീപ്പിനുള്ളിലെ കമ്പികളില്‍ ദേഹം മുട്ടി നന്നായി വേദനിക്കുകയും ചെയ്യുന്നു .ഭാര്യ ,അച്ഛന്‍ ഒക്കെ യാത്ര മതി മടങ്ങിപ്പോകാം എന്ന് പറയുന്നുണ്ടായിരുന്നു .ഓരോ വളവു കഴിയുമ്പോളും ഞാന്‍ പിറകിലേക്ക് നോക്കി ഇനി നാലു കിലോമീറ്റര്‍ മാത്രം രണ്ടു കിലോമീറ്റര്‍ മാത്രം എന്നൊക്കെ പറഞ്ഞു അവരുടെ ചീത്തയുടെ ആക്കം കുറച്ചു .
       ജീപ്പിനു ഒരു കിതപ്പ് പോലും ഇല്ല. ഒരേ കുതിപ്പ് മാത്രം .ശ്രദ്ധിച്ച ഒരു കാര്യം ഡ്രൈവര്‍ ക്ലച് ,ബ്രേക്ക് എന്നിവ തൊടുന്നില്ല. ഒന്നാം ഗിയര്‍ ,ആക്സിലേറ്റര്‍ അത് മാത്രം ആണ് ആയുധം.ഇടയ്ക്കു ജീപ്പ് മറിഞ്ഞു എന്ന് തോന്നും.അടുത്ത നിമിഷം നിവരും .ഒരിടത്തും നില്‍ക്കില്ല ഓടി കൊണ്ടേ ഇരിക്കും .അതും അത്യാവശ്യം വേഗതയില്‍ തന്നെ ..ജീപ്പിന്റെ അടിയില്‍ നിന്നും കല്ലില്‍ ഇടിക്കുമ്പോള്‍ ഉള്ള ശബ്ദം കേള്‍ക്കുമ്പോള്‍ ഇതിപോള്‍ തകര്‍ന്നു പോകും എന്ന് നമുക്ക് തോന്നിപ്പോകും .ഓരോ ദുര്‍ഘടം കഴിയുമ്പോളും പിറകില്‍ ഉള്ളവര്‍ ഡ്രൈവറെ മര്യാദക്ക് പറയുന്നുണ്ട്. അയാള്‍ക്ക് മലയാളം അറിയും എന്നത് കൊണ്ട് എനിക്ക് ചിരിയും വരുന്നുണ്ടായിരുന്നു .പിറകില്‍ ഉള്ളവരുടെ പരാക്രമം സഹിക്കാന്‍ ആകാഞ്ഞു അയാള്‍ പിറകിലേക്ക് നോക്കി പേടിക്കണ്ട ഞങ്ങള്‍ ദിവസവും രണ്ടു ട്രിപ്പ്‌ ഇതിലെ ഓടുന്നതാണ് ,നിങ്ങള്‍ പിടിച്ചു ഇരുന്നാല്‍ മതി എന്നൊക്കെ പറയുന്നുണ്ടായിരുന്നു .ഒരു ജീപ്പിനു കടന്നു പോകാന്‍ പാകത്തില്‍ വഴി മുന്നില്‍ നീണ്ടുകൊണ്ടേ ഇരുന്നു .കൃത്യം 90 ഡിഗ്രീ ഉള്ള വളവുകള്‍ ഒക്കെ അനായാസം വളച്ചെടുത്ത് ഒരു അഭ്യാസിയെ പോലെയാണ് ഡ്രൈവറുടെ ഭാവം .
             പോകുന്ന വഴി ഒരു മല മുഴുവന്‍ പച്ച നിറത്തില്‍ ഉള്ള പുല്ലു മൂടി നില്‍ക്കുന്നു,..ചുറ്റും മലകള്‍ മലകള്‍ മാത്രം .രസികന്‍ കാഴ്ചകള്‍ .കോടമഞ്ഞ്‌ മൂടി നില്‍ക്കുന്നു .മേഘപാളികള്‍ അങ്ങിനെ നീങ്ങി പോകുന്നു .ചെറിയ തണുപ്പ് .ചിലയിടത്തെ ചരിവുകളില്‍ ഒളിച്ചു കളിക്കുന്ന പോക്കുവെയില്‍ .ഒരിടത്ത് ഡ്രൈവര്‍ പറഞ്ഞു ഇവിടെന്നു നോക്കിയാല്‍ കൊല്ലൂര്‍ കാണാം എന്ന്. നോക്കിയപ്പോള്‍ ദൂരെ പൊട്ടുകള്‍ പോലെ കെട്ടിടങ്ങള്‍ കാണാന്‍ ഉണ്ടായിരുന്നു .
          അങ്ങിനെ അവസാനം ജീപ്പ് ഒരിടത്ത് നിര്‍ത്തി. അവിടെ നിരവധി ജീപ്പുകള്‍ ധാരാളം ആളുകള്‍ .ജീപ്പ് പാര്‍ക്ക് ചെയ്യുമ്പോള്‍ അഞ്ചു മണി .ആറരക്കു തിരിച്ചു പോകണം അതിനുള്ളില്‍ എല്ലാം കഴിക്കണം എന്ന് പറഞ്ഞു ഡ്രൈവര്‍ കൂട്ടുകാരുടെ അടുത്തേക്ക് പോയി .കുടജ്ഹാദ്രിയിലേക്ക് പോരാന്‍ മറ്റുള്ളവരെ നിര്‍ബന്ധിച്ചതിനു എനിക്ക് കൂടെ ഉള്ളവരുടെ പക്കല്‍ നിന്നും വയറു നിറച്ചു ചീത്ത കേട്ട് എങ്കിലും ഉള്ളില്‍ എത്രയോ കാലം കൊണ്ട് നടന്ന ആഗ്രഹം സാധിച്ച സുഖം.പിന്നെ സാഹസികമായ ആ യാത്രയുടെ ത്രില്ലും .
കുടജാദ്രിയിലെ ഒന്നാം ക്ഷേത്രം 
       നല്ല തണുപ്പ്, കാറ്റില്‍ മഞ്ഞിന്റെ നേര്‍ത്ത നനവ്., നടത്തം തുടങ്ങിയപ്പോള്‍ ആദ്യം ഒരു മലദൈവത്തിന്റെ പ്രതിഷ്ഠ കണ്ടു .പിന്നെ ഭദ്രകാളിയുടെ ക്ഷേത്രം.,ഉള്ളിലേക്ക് കയറാം .പരികര്‍മി ഓരോ സംഘത്തോടും ക്ഷേത്രത്തിന്റെ ഐതിഹ്യം പൂജാവിധികള്‍ ഒക്കെ വിവരിക്കുന്നുണ്ട്.കൊള്ളൂരിന്റെ മൂലസ്ഥാനം ആണെന്ന്നും ഇവിടെ ചെയ്യുന്ന പൂജകള്‍ക്ക് പ്രത്യേക ഫലസിദ്ധി ആണെന്ന്നും പറയുന്നത് കേട്ടു.ചില ചരടുകള്‍ ജപിച്ചു നല്‍കുന്നും ഉണ്ട് .
 പിന്നെ രണ്ടാമത്തെ ക്ഷേത്രത്തില്‍ എത്തി.,പുരാതനമായ ക്ഷേത്രം .അവിടെ കറുത്ത ഒരു പശുവിനെ പൂജാരി ചന്ദനം സിന്ദൂരം എന്നിവ ഒക്കെ തോടുവിക്കുന്നുണ്ടായിരുന്നു .അവിടെയും പൂജാരികള്‍ വിവരണം നല്‍കുന്നുണ്ട് .കൂടെ ഉള്ളവര്‍ കുടുംബ പൂജ ,വിഘ്നങ്ങള്‍ തീരാന്‍ ഉള്ള പൂജ ഒക്കെ കഴിക്കുന്നുണ്ടായിരുന്നു .ഈ ക്ഷേത്രത്തിനു അടുത്ത് പാറയില്‍ ഉള്ള ഒരു കുളം ഉണ്ട്.,അതില്‍ നിരവധി മത്സ്യങ്ങള്‍.മലയുടെ മുകളില്‍ നിന്നും ഉറവ ഒലിച്ചു താഴെ എത്തുന്നുണ്ട്.മുഖം കഴുകിയപ്പോള്‍ വല്ലാത്ത സുഖം . മുകളില്‍ ശങ്കരാചാര്യരുടെ സര്‍വ്വജ്ഞപീഠം ഉണ്ടെന്ന്നും അത് കണ്ടു താഴെ വരുമ്പോള്‍ പ്രസാദം തരാം എന്നും പൂജാരി പറഞ്ഞു .സംഘത്തിലെ സ്ത്രീകള്‍ 
ആരും മുകളിലേക്ക് വരുന്നില്ല എന്ന് പറഞ്ഞു .ഞാന്‍ മകള്‍ ആതിര ,സഹോദരിമാരുടെ ഭര്‍ത്താക്കന്മാര്‍ രണ്ടുപേര്‍ മക്കള്‍ ആയ ഹിമ ,കാര്‍ത്തിക് എന്നിവരായി ചുരുങ്ങി .കല്ലും വഴുക്കലും നിറഞ്ഞ ഭാഗം കഴിഞ്ഞാല്‍ പിന്നെ കുന്നിനു വശം ചേര്‍ന്നാണ് നടത്തം.ഒരു വശത്ത് അഗാധം ആയ കൊക്ക.കാലു തെറ്റിയാല്‍ പിന്നെ ഒന്നും കാണില്ല. താഴേക്കു നോക്കിയാല്‍ ആഴിപ്പരപ്പുപോലെ .ഒരു കൂടത്തില്‍ നിന്നും പിറകിലായി പോയതാവണം ഒരു പെണ്‍കുട്ടി സ്കൂള്‍ ബാഗ് ഒക്കെ തൂക്കി ഒറ്റയ്ക്ക് നടക്കുന്നു .അവള്‍ എന്റെ കൂടെ കൂടി,ഇടയ്ക്കു ഒരു പടി കയറാന്‍ എന്നോട് സഹായം ചോദിച്ചു .ഇടയ്ക്കു എന്റെ ക്യാമറ കൊണ്ട് പടം എടുക്കാന്‍ എന്നെ സഹായിച്ചു .മലയുടെ പകുതിയില്‍ അവളുടെ കൂട്ടുകാര്‍ ഉണ്ടായിരുന്നു .അവള്‍ യാത്ര പറഞ്ഞു അവരുടെ കൂടെ കൂടി. കുന്നുകളുടെ ഒന്നാകെ മൂടി പിന്നെ പതിയെ മാറുന്ന കോട മഞ്ഞു മാത്രം . പ്രത്യേക തരം പൂക്കള്‍ ഉണ്ട്നി ഈ ഭാഗത്ത്ര സമുദ്ര നിരപ്പിള്‍ ല്‍ നിന്നും 1343 മീറ്റര്‍ ഉയരത്തില്‍ ആണ് കുടജാദ്രി .മരങ്ങള്‍ക്ക് ഒന്നും വലിയ വലിപ്പം ഇല്ല .ദൂരെ നോക്കുമ്പോള്‍ നിബിഡമായ വനം കാണാം .ഒരു വശത്തെ മരങ്ങളില്‍ നിന്നും പലതരം വള്ളികള്‍ തൂങ്ങിക്കിടക്കുന്നു .ഇടയ്ക്കു ചിലതരം ഓന്തുകള്‍ ,പന്ത് പോലെ ചുരുളാന്‍ കഴിവുള്ള തേരട്ടകള്‍,പുഴുക്കള്‍ എന്നിവയെ കണ്ടു .
സങ്കടകരമായ കാര്യം ഇവിടവും മാലിന്യം,വന്നു നിറഞ്ഞു എന്നതാണ്. എവിടെ നോക്കിയാലും സഞ്ചാരികള്‍ വലിച്ചെറിഞ്ഞ കുപ്പികള്‍, പ്ലാസ്റിക് ഉറകള്‍ എന്നിവ മാത്രം .നടക്കുമ്പോള്‍ ഇറങ്ങി വരുന്നവരെ കാണാം .മുകളിലേക്ക് പോകുംതോറും തണുപ്പ് കൂടി വരുന്നു .ഇത്ര വലിയ കയറ്റം ഒക്കെ കുട്ടികള്‍ ഓടിക്കയറി മുകളില്‍ എത്തി .ഇടയ്ക്കു പടങ്ങള്‍ എടുക്കാനായി വിശ്രമിച്ചു .വഴിയില്‍ ഒപ്പം നടക്കുന്നവരെ പരിചയപ്പെട്ടു .മിക്കവാറും മലയാളികള്‍ തന്നെ .പാലക്കാട് ഉള്ളവരും ഉണ്ടായിരുന്നു .
അങ്ങിനെ മുകളില്‍ എത്തിയപ്പോള്‍ സര്‍വ്വജ്ഞപീഠം കണ്ടു .ചതുരാകൃതിയില്‍ കരിങ്കല്ല് കൊണ്ട് നിര്‍മിച്ച അതി ശാന്തമായ ഗംഭീരമായ ഒരു നിര്‍മിതി .കുട്ടികള്‍ അതിനെ വലം വച്ച് വന്നു .ഇവിടെയും പൂജാരി പേരും നക്ഷത്രവും പറഞ്ഞു ചരട് ജപിച്ചു നല്‍കുന്നുണ്ടായിരുന്നു .ആളുകള്‍ വിശ്വാസത്തോടെ അവ വാങ്ങി കയ്യിലും അരയിലും കെട്ടുന്നുണ്ടായിരുന്നു .ഇവിടെ ദിവസവും തങ്ങി പൂജ അനുഷ്ഠിക്കുന്ന പൂജാരിയുടെ മാനസിക ഭാവം ഞാന്‍ സങ്കല്പിച്ചു നോക്കി,.ഒരു പക്ഷെ ലോകത്തിലെ ഭാഗ്യവാന്‍മാരില്‍ ഒരാള്‍

                ഇത്ര വലിയ ദൂരം കയറിയിട്ടും ക്ഷീണമോ ,കിതപ്പോ വിയര്‍പ്പോ പോലും ഇല്ലഞ്ഞത് അത്ഭുതപ്പെടുത്തി .വായിച്ചറിഞ്ഞ വിവരങ്ങള്‍ ഇതാ കണ്മുന്നില്‍ .കുറിയ മരങ്ങള്‍ തപസ്സിരിക്കുന്ന മുനിമാരെ ഓര്‍മിപ്പിച്ചു .ഉന്തി നില്‍ക്കുന്ന കല്ലുകള്‍ക്ക് പോലും ഒരു സാത്വിക ഭാവം .മനസ്സില്‍ മറ്റൊരു വികാരത്തിനും ഇടം കൊടുക്കാതെ സമാധാനത്തിനും പറഞ്ഞറിയിക്കാന്‍ ആകാത്ത ശാന്തതക്കും മാത്രം ഇടം .ജീവിതത്തിന്റെ നൂലാമാലകള്‍ നമ്മളെ കുറച്ചു നേരെത്തെക്കെങ്കിലും മോചിതരാക്കിയപോലെ .നോവുകള്‍ ഒക്കെ വിട്ടുപോയി  മനസ്സ് പുതിയത് എന്തിനെയോ സ്വീകരിക്കാന്‍ വെമ്പുന്ന പോലെ കുളിരുന്നു .ക്ഷണികമായ ആശകളുടെ കേവലത ബോധ്യമാക്കുന്ന മലകയറ്റം . തലയില്‍ തൊട്ടു നോക്കിയപ്പോള്‍ മഞ്ഞിന്റെ നനവ് .

കുടജാദ്രി ശങ്കരാചാര്യ പീഠത്തിലെക്കുള്ള വഴി 

കുടജാദ്രി 

ശങ്കരാചാര്യ പീഠം 


കാട്ടുപൂക്കള്‍ 
    സമയം ഏറെ വൈകിയതിനാലും കൂടെ ഉള്ളവര്‍ താഴത്ത് കാത്തു നില്‍ക്കുന്നതിനാലും തിരിച്ചിറങ്ങാം, എന്ന നിര്‍ദേശം അവസാനം, എനിക്കും അനുസരിക്കേണ്ടി വന്നു .അത്ര അടുത്ത് ചെന്നിട്ടും ചിത്രമൂല, സൌപര്നികയുടെ ഉത്ഭവ സ്ഥാനം, ഗണപതി ഗുഹ എന്നിവ കാണാതെ മടങ്ങേണ്ടി വന്നത് സങ്കടകരമായിരുന്നു .അടുത്ത യാത്രയില്‍ ആകട്ടെ എന്ന് സമാധാനിച്ചു മലയിറങ്ങി .ഇറങ്ങും സ്പീഡ് കൂട്ടിയാല്‍  നിയന്ത്രിക്കാന്‍ കഴിയില്ല കാലുകളെ .ഇറങ്ങുന്ന സമയത്ത് ഒരിടത്ത് ഒരു പോയ്കയുണ്ട് .അതില്‍ മുഖം കഴുകി .അസാമാന്യ വലിപ്പമുള്ള ഒരു തവള അതില്‍ കിടന്നു തുറിച്ചു നോക്കുന്നുണ്ടായിരുന്നു .കുട്ടികള്‍ മൂന്നു പേരും മുന്നില്‍ വേഗത്തില്‍ ഇറങ്ങുന്നുണ്ടായിരുന്നു ,ഒറ്റയ്ക്ക് ആയ കാരണം അവരെ വഴിയില്‍ കയറി വരികയായിരുന്ന സ്ത്രീകള്‍ അടക്കം ഉള്ള സംഘം തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്യുന്നുണ്ടായിരുന്നു .എവിടെ നിന്നാ വരുന്നത് ,കൂട്ടത്തില്‍ ഉള്ളവര്‍ ആരൊക്കെ എന്നൊക്കെ ചോദിച്ചുകൊണ്ട് അപ്പോളേക്കും ഞങ്ങള്‍ ഒപ്പം എത്തി .ആ സംഘം ആലപ്പുഴക്കാര്‍ ആയിരുന്നു .
    ഭാഗ്യം ഇതുവരെ ആയും ആരെയും അട്ടകള്‍ കടിച്ചിട്ടില്ല .അരുവിയില്‍ നിന്നും കുറെ ഏറെ വെള്ളം കൈക്കുമ്പിളില്‍ എടുത്തു കുടിച്ചു .അതിന്റെ വൃത്തിയെ കുറിച്ച് ഒപ്പം ഉള്ളവരുടെ പരിഹാസം ദാഹം കൊണ്ട് മറന്നു .താഴെ എത്തി പൂജാരിയില്‍ നിന്നും പ്രസാദം വാങ്ങി തിരികെ ജീപ്പിലേക്കു മടങ്ങി .
                    കയറി വന്ന മലമ്പാത ഇറങ്ങുമ്പോള്‍ നേരം ഇരുട്ടി തുടങ്ങിയ പോലെ മൂടല്‍മഞ്ഞു ഉണ്ടായിരുന്നത് കൊണ്ട്  .ആദ്യം കുറച്ചു നേരം ജീപ്പിന്റെ ലൈറ്റ് ഇട്ട ഡ്രൈവര്‍ പിന്നെ അത് ഓഫാക്കി. സുരക്ഷയ്ക്ക്ക്ക് വേണ്ടി രണ്ടു ജീപ്പുകള്‍ ഒന്നിച്ചാണ് യാത്ര .മങ്ങിയ  വെളിച്ചത്തില്‍ ജീപ്പ് താഴേക്കു.ചില ഇടങ്ങളില്‍ തനിയെ ഒലിച്ചിറങ്ങി യും ചാടി കുല്ലുങ്ങി താഴേക്കു എത്തി .
              മടക്കയാത്രയില്‍ ഡ്രൈവേരുമായി ചങ്ങാത്തത്തില്‍ ആയി. പേര് സുരേഷ് .ആള് മലയാളി ആണ്.വര്‍ക്കലക്കാരന്‍ .എട്ടു വര്ഷം ആയി കൂലി ഡ്രൈവര്‍ ആണ്. ഒരു ട്രിപ്പിനു 400 രൂപ പ്രതിഫലം. സ്വന്തം ജീപ്പ് അല്ല. സീസണില്‍ ദിവസം മൂന്നു ട്രിപ്പ്‌ വരെ എടുക്കും .ഫോര്‍ വീല്‍ ജീപ്പുകളാണ് .അറ്റകുറ്റപ്പണി നന്നായി വേണ്ടി വരുന്നതിനാല്‍ വാടക കുറച്ചു ഓടില്ല .ഇത്തരത്തില്‍ ഉള്ള നൂറിലധികം ജീപ്പുകള്‍ ഉണ്ട് മൂകാംബികയില്‍.കാനന പാത വേണം എങ്കില്‍ നമ്മള്‍ എത്തിയ വാഹനത്തില്‍ പോകാം. എന്നിട്ട്  ദുര്‍ഘടമായ പാത ആരംഭിക്കുന്നതിനു മുമ്പായി മാത്രം ജീപ്പുകള്‍ വിളിച്ചാലും മതി .പക്ഷെ അവിടെ നിന്നും 2200 രൂപയാണ് വാടക .അപ്പോള്‍ പിന്നെ താഴെ നിന്നും വിളിക്കുന്നതാണ് സഞ്ചാരികള്‍ക്ക് ലാഭം .ഈ റൂട്ടില്‍ തന്നെ ബാംഗ്ലൂര്‍ക്ക്‌ര്‍ക്കുള്ള എളുപ്പ വഴി ആയതിനാല്‍ ബസ്സുകളുംഉണ്ട് .അതില്‍ പോയി നേരെത്തെ പറഞ്ഞ ഇടത്തില്‍ നിന്നും ജീപ്പെടുത്താല്‍ മതി .കാട്ടുപാതയില്‍ പുലിയുടെ സാന്നിധ്യം ഇടയ്ക്കു ഉണ്ടാകും .തന്റെ അനുഭവത്തില്‍ ഒരു പ്രാവശ്യം കണ്ടിട്ടുണ്ട് എന്നും സുരേഷ് പറഞ്ഞു .ആന ഉണ്ടാവാറില്ല .കാട്ടുപോത്ത് ഉണ്ടാകാറുണ്ട് .
              ജീപ്പ്  ഞങ്ങളെ സത്രത്തില്‍ എത്തിച്ചു .പറഞ്ഞതിനേക്കാള്‍ കൂടുതല്‍ വാടക കൊടുത്തപ്പോള്‍ സ്നേഹത്തോടെ കൈ തന്നു സുരേഷ് അത് നിരസിച്ചു.കൂടുതലും വേണ്ട കുറവും വേണ്ട. പറഞ്ഞ വാടക. ഇനി വരുമ്പോള്‍ കാണാം ...അയാള്‍ ധൃതിയില്‍ ജീപ്പ് തിരിച്ചെടുത്തു പറന്നു പോയി.
           എനിക്ക് വലിയ യാത്രാ ക്ഷീണം ഒന്നും തോന്നിയില്ല .കൂട്ടത്തില്‍ ഉള്ളവര്‍ പലരും നന്നായി ക്ഷീണിച്ചിരുന്നു .
            പിറ്റേന്ന് മൂകാംബികയില്‍ എഴുത്തിനിരുത്ത് 
മൂകാംബികയിലെ എഴുത്തിനിരുത്ത് 
പിറ്റേന് നേരത്തെ തന്നെ കുളി പ്രാതല്‍ കഴിച്ചു ക്ഷേത്രത്തിലെത്തി .വരി നിന്ന് തൊഴുതു .ശീവേലി സമയം ആയിരുന്നതിനാല്‍ ആ എഴുന്നള്ളിപ്പ് വാദ്യത്ത്തോടെ കടന്നു പോകുന്നത് കാണാന്‍ കഴിഞ്ഞു.പിന്നെ മണ്ഡപത്തില്‍ കുട്ടികളെ എഴുത്തിനു മടിയില്‍ ഇരുത്തി,അരി നിറച്ച തളിക ,മഞ്ഞള്‍ കഷണം ഒക്കെ തന്നു പൂജാരി പറഞ്ഞു തരുന്ന മന്ത്രങ്ങള്‍ ആദ്യം ചൊല്ലി.പിന്നെ ഹരിശ്രീ ,ഒന്ന് രണ്ടു മൂന്നു നാല് ,അ ആ ഇ ഈ ഒക്കെ എഴുതിച്ചു. വലിയ തിരക്കാണ് ഇവിടെ.അത് കഴിഞ്ഞു പുറത്തേക്ക് .പുറത്തെ ഷെഡില്‍ ഒരു ആന തുമ്പി കൊണ്ട് ആളുകളുടെ തലയില്‍ തൊട്ടു അനുഗ്രഹിക്കുന്നുണ്ട്..ചില്ലറ ഷോപ്പിംഗ്‌ കഴിഞ്ഞു തിരിച്ചു സത്രത്തിലെത്തി മുറികള്‍ ഒഴിവാക്കി.,വീണ്ടും യാത്രയിലേക്ക്.,മടങ്ങുമ്പോള്‍ പിന്നെയും വരണം എന്ന ആഗ്രഹം മനസ്സില്‍ ബാക്കിയുണ്ടായിരുന്നു .പിന്നെ സൌപര്‍ണികയില്‍ ഒരു കുളി. സ്ഫാടികസമാനമായ വെള്ളം.നല്ല തണുപ്പും.മുങ്ങി നിവര്‍ന്നു തല തുവര്‍ത്തി വണ്ടിയിലേക്ക്.
കുടജാദ്രിയിലെ കാട്ടുപൂവുകള്‍ 

ശങ്കരാചാര്യ പീഠത്തിലെക്കുള്ള വഴി 
ശങ്കരാചാര്യ പ്രതിഷ്ഠ 
അംബവനം കാട്ടുപാത 

ശങ്കരാചാര്യ പീഠത്തിലെക്കുള്ള വഴി 
മടക്ക യാത്രയില്‍ ഉടുപ്പി ശ്രീകൃഷ്ണ ക്ഷേത്രത്തില്‍ കയറി. കുളത്തിനു നടുവിലത്തെ ചെറിയ മണ്ഡപം കണ്ടു.ഇവിടെ വിറകു അടുക്കിയിരിക്കുന്നത് പ്രത്യേക രീതിയിലാണ് .ഉള്ളില്‍ കയറി ഉടുപ്പി ശ്രീകൃഷ്ണനെ തൊഴുതു .ശംഖിന്റെ വലിയ ശില്‍പം കണ്ടു .ഇവിടെ നിന്നും പ്രസാദ ഊട്ടില്‍ ഭക്ഷണം കഴിച്ചു.,മാര്‍ബിള്‍ ഇട്ട നിലത്തു നേരിട്ട് ചോറും കറിയും വിളമ്പി ധാരാളം പേര്‍ കഴിക്കുന്നുണ്ടായിരുന്നു .നമ്മുടെ നാട്ടുകാര്‍ക്ക് ഇത് സങ്കല്പിക്കാന്‍ കഴിയുതല്ലല്ലോ .പിന്നെ വാന്‍ ദീര്‍ഘ യാത്രയില്‍ ആയിരുന്നു .കണ്ണൂര്‍ പറശിനി കടവില്‍ എത്തും വരെ. അവിടെ കയറിയപ്പോള്‍ വെള്ളാട്ടിന്റെ സമയം .തിരക്കില്‍ ഹിമയെ കാണാന്‍ ഇല്ലാതായി.കൂട്ടം തെറ്റിയ അവള്‍ക്കു വേണ്ടി ആയി പിന്നെ തിരച്ചില്‍.വിളിച്ചു പറയല്‍ ഒക്കെ കഴിഞ്ഞപ്പോള്‍ അവളുണ്ട്.ഡ്രൈവേരുടെ കൂടെ ചായ ഒക്കെ കുടിച്ചു മടങ്ങി വരുന്നു .മുത്തപ്പന്റെ അനുഗ്രഹം ഒക്കെ വാങ്ങി പയര്‍ നാളികേരം ഇട്ട പ്രസാദം വാങ്ങി കഴിച്ചു മടക്കയാത്ര .വഴിയില്‍ ഒരു ഹോട്ടലില്‍ കയറി രാത്രി ഭക്ഷണം .രാത്രി രണ്ടു മണിയോടെ നാട്ടില്‍ തിരിച്ചെത്തി ...ഒരു നല്ല യാത്രയുടെ അനുഭവങ്ങളും ബാക്കിയാക്കി ഓണം അവധി കഴിഞ്ഞു പോയി.

2014, സെപ്റ്റംബർ 24, ബുധനാഴ്‌ച

                  മംഗള്‍യാന്‍ ..ഭാരത് യാന്‍ 
  ഭാരതത്തിന്റെ ചൊവ്വാ പര്യവേക്ഷണ പേടകമായ മംഗല്‍യാന്‍ അതിന്റെ ദൌത്യത്തില്‍ വിജയിക്കുമ്പോള്‍ അത് തികച്ചും സ്വതന്ത്രമായ സ്വയം പര്യാപ്തമായ ഭാരത ബഹിരാകാശ ഗവേഷണസ്ഥാപനമായ ഐ എസ് ആര്‍ ഓ യുടെ  വിജയം കൂടിയാണ് .ചൊവ്വയിലേക്ക് പര്യവേഷണ പേടകങ്ങളെ അയച്ച ലോകരാഷ്ടങ്ങളുടെ നിരയിലേക്ക് ഉയരുന്നതിനോടൊപ്പം ചോവ്വയിലെക്കുള്ള ആദ്യ ദൌത്യം തന്നെ വിജയം കണ്ട ആദ്യ രാജ്യവുമായി ഭാരതം മാറി .ഇതിനു മുമ്പേ അമേരികന്‍ റഷ്യന്‍ യോറോപ്യന്‍ സ്പേസ് ഏജന്‍സികളുടെ ആദ്യ ദൌത്യങ്ങളും ഏറ്റവും അടുത്ത് 2011 ല്‍ ചൈനയുടെ ദൌത്യവും പരാജയപ്പെട്ടിരുന്നു .ഇതുവരെ നടന്ന 51 ദൌത്യങ്ങളി 21 എണ്ണം മാത്രമാണ് വിജയം കണ്ടിട്ടുള്ളത്
    ശ്രീഹരിക്കോട്ടയില്‍ നിന്നും 2013 നവംബര്‍ അഞ്ചിനാണ് മംഗല്‍യാന്‍ അതിന്റെ യാത്ര തുടങ്ങുന്നത് .പി എസ്ചൊ എല്‍ വി റോക്കറ്റ് ആണ് വിക്ഷേപണത്തിനായി ഉപയോഗിച്ചത് .പേടകത്തെ ഭൂമിയുടെ താഴ്ന്ന ഭ്രമണപഥത്തില്‍  എത്തിച്ചു ആര്ചൊ തവണ ഭ്രമണപാത ഉയര്‍ത്തി ആണ്വ്വ ഭൂ പരിധിയില്‍ നിന്നും 25 ദിവസം എടുത്തു പുറത്ത് കടന്നത്‌ .ചൊവ്വയെ   ചുറ്റി സഞ്ചരിച്ചു അതിന്റെ ഉപരിതലത്തെയും അന്തരീക്ഷത്തെയും കുറിച്ച് പഠിക്കുക എന്നതാണ് പേടകത്തിന്റെ ദൌത്യം. ചൊവ്വയിലെ ജീവന്റെ പരിണാമം, സന്തുലിതാവസ്ഥ പ്രതലംപരിസ്ഥിതി ധാതുശേഷി എന്നിവയെ പറ്റിയുള്ള ഗവേഷണങ്ങള്‍ക്കായി അഞ്ചു പൈലോഡുകളും  പേടകത്തിലുണ്ട് .പത്ത് മാസം കൊണ്ട് 66.1 കോടി കിലോമീറ്റര്‍ സഞ്ചരിച്ചാണ് പേടകം ചൊവ്വയുടെ ഭ്രമണപഥത്തില്‍ എത്തിയത്.  
                         മംഗല്‍യാന്‍- 1 (Mars Orbiter) എന്നു പേരിട്ട ഇന്ത്യയുടെ ആദ്യ ചൊവ്വാ പര്യവേക്ഷണ പേടകം കേവലമൊരു ചൊവ്വാ പര്യവേക്ഷണ വാഹനവുമല്ല. മറിച്ച്, ഭാവിയിലെ ഗ്രഹാന്തര യാത്രകള്‍ക്ക് ആവശ്യമുള്ള സാങ്കേതികവിദ്യയുടെ ആദ്യ പരീക്ഷണമായാണ് (Technology Demonstrator- TD) ഐഎസ്ആര്‍ഒ ഈ പദ്ധതിയെ കാണുന്നത്. 454 കോടി രൂപയാണ് പദ്ധതിയുടെ ആകെ ചെലവ്..ഇത് ഏറ്റവും ചെലവ് കുറഞ്ഞ ദൗത്യങ്ങളില്‍ ഒന്നാണ്. തിങ്കളാഴ്ച ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച നാസയുടെ പേടകം മാവെന് യു.എസ് ചിലവഴിക്കുന്നതിന്റെ പത്തിലൊന്ന് മാത്രമാണ് മോമിനായി ഇന്ത്യയ്ക്ക് മുടക്കേണ്ടി വന്നത്
      പത്തുമാസത്തെ യാത്രയ്ക്കൊടുവില്‍ 2014 ആഗസ്തില്‍ ചൊവ്വയുടെ ഭ്രമണപഥത്തില്‍ പ്രവേശിച്ച പേടകം . ഗ്രഹത്തിന്റെ അടുത്തെത്തുമ്പോള്‍ 460 കിലോമീറ്ററും അകലെയാകുമ്പോള്‍ 80,000 കിലോ മീറ്ററും പരിധിയുള്ള ദീര്‍ഘവൃത്ത പാതയാണ്  ഭ്രമണപഥമായി സ്വീകരിച്ചത് . മൂന്നുദിവസത്തില്‍ ഒന്നുവീതം പേടകം ചുവന്ന ഗ്രഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും.

1400 ഃ 1800 മില്ലിമീറ്റര്‍ വിസ്തൃതിയിലുള്ള മൂന്ന് സൗരോര്‍ജ്ജ പാനലുകളാണ് പേടകത്തിലുള്ളത്. 750 വാട്സ് വൈദ്യുതി ഉല്‍പ്പാദിപ്പിക്കാന്‍ ഈ പാനലുകള്‍ക്കു കഴിയും. വൈദ്യുതി സംഭരിച്ചുവയ്ക്കാന്‍ 36 അഒ ശേഷിയുള്ള ഒരു ലിഥിയം-അയോണ്‍ ബാറ്ററിയും പേടകത്തിലുണ്ട്..

ചൊവ്വയിലെ ഒരുകാലത്ത് ഉണ്ടായിരുന്നുവെന്നു കരുതുന്ന ജലവും കാര്‍ബണ്‍ ഡയോക്സൈഡും എങ്ങനെയാണ് നഷ്ടമായത് എന്നുതുടങ്ങി ഇതുവരെ മറ്റൊരു ചൊവ്വാ പര്യവേക്ഷണ ദൗത്യവും അന്വേഷിക്കാത്ത കാര്യങ്ങളാണ് മംഗല്‍യാന്‍ ചെയ്യാനൊരുങ്ങുന്നത്. 

 
ഡിസംബര്‍ ഒന്നിന് ഭൂമിയുടെ ഭ്രമണപഥത്തില്‍ നിന്നും  സൌരകെന്ദ്രീകൃത ആകര്‍ഷണ വലയത്തിലേക്ക് ലാം എഞ്ചിന്‍ ഉപയോഗിച്ച് ഉപഗ്രത്തെ ശാസ്ത്രജ്ഞര്‍ ഗതി തിരിച്ചിരുന്നു .ചൊവ്വയ്ക്ക്‌ ആപേക്ഷികമായി പേടകത്തിന്റെ വേഗം സെക്കന്റില്‍ 22.1കിലോമീറ്റര്‍ ആയിരുന്നത് 4.1കിലോമീറ്റര്‍ ആയി കുറച്ചു പേടകത്തെ നിശ്ചിത പഥത്തില്‍ എത്തിക്കാനായി പേടകത്തെ 180ഡിഗ്രീ തിരിച്ചു പ്രവേഗം കുറച്ചു ...ഈ ഘട്ടത്തില്‍ ചൊവ്വയുടെ ഗുരുത്വാകര്‍ഷണവും കണക്കിലെടുത്തിരുന്നു .സൗരയൂഥ ഗോളങ്ങളില്‍ ഗുരുത്വാകര്‍ഷണ ശക്തി കുറഞ്ഞ ഗ്രഹങ്ങളിലൊന്നാണു ചൊവ്വ. ചൊവ്വയ്ക്കു പോലും റേഡിയസിന്‍റെ 170 മടങ്ങ് ദൂരത്തോളം ഗുരുത്വാകര്‍ഷണശേഷി ചെലുത്താനാകും. കേന്ദ്രബിന്ദുവില്‍നിന്ന് 5.77 ലക്ഷം കിലോമീറ്റര്‍ ദൂരം വരെ ചൊവ്വയ്ക്ക് ഗുരുത്വാകര്‍ഷണ ശേഷിയുണ്ട്.  .
                                 .തുടര്‍ന്ന് ചൊവ്വയുടെ നിഴലില്‍ പ്രവേശിച്ച പേടകം സൌര പാനലുകള്‍ ഒഴിവാക്കി ബാറ്റരികളിലായിരുന്നു പ്രവര്‍ത്തനം . ലാം എഞ്ചിനെ മുന്‍ വശത്താക്കി റിവേര്‍സ് ഫയറിംഗ് സാങ്കേതിക വിദ്യയാണ് ഐ എസ് ആര്‍ ഓ ഉപയോഗിച്ചത് .പേടകത്തിലെ മോമെന്റം വീല്‍ ആണ് ഇതിനു സഹായിച്ചത് ജ്വലന സമയത്ത് ഇന്ധനതിന്റെയും ഓക്സിഡേസറി അറകളില്‍ നിന്നും ജ്വലന അരയിലെക്കുമുള്ള ഒഴുക്ക് തടസ്സം വരാതിരിക്കാനും മര്‍ദം  നിലനിര്‍ത്താനും ഉള്ള സംവിധാനങ്ങള്‍ ഉപയോഗിച്ചു.  4.14 മിനുട്ട് നേരമാണ് ലാം എഞ്ചിന്‍ ജ്വലിപ്പിച്ചത്.തുടര്‍ന്ന്  പ്രവേഗം സെക്കന്റില്‍ 1098.7 മീറ്റര്‍ ആക്കി  ഉദ്ദേശിച്ച പഥത്തില്‍ പേടകത്തെ എത്തിച്ചു .ഇതോടെ പേടകം ചൊവ്വയെ ചുറ്റി വലം വയ്ക്കുന്ന പാതയിലായി.ചൊവ്വ ഇടയ്ക്കു വരുന്നതിനാല്‍ ഭൂമിയിലെ നിയന്ത്രണ നിലയങ്ങളുമായി ബന്ധം നിലക്കുന്നതിനാല്‍ പ്രവര്‍ത്തനത്തിനായി മുന്‍കൂട്ടി നിര്‍ണയിച്ച കമാന്ടുകള്‍ പ്രയോജനപ്പെടുത്തി.ലാം എഞ്ചിന്‍ പ്രവര്‍ത്തിച്ചു നിശ്ചിത പഥത്തില്‍ എത്തിച്ച ശേഷം പേടകത്തിന്റെ ദിശ വീണ്ടും തിരിച്ചു ആന്റിന ഭൂമിക്കു അഭിമുഖമാക്കുന്നു .ദൌത്യം വിജയിച്ചതോടെ പേടകത്തില്‍ നിന്നുള്ള സന്ദേശങ്ങള്‍  ഭൌമ കേന്ദ്രത്തില്‍ ലഭിച്ചു തുടങ്ങി .പീനിയ ഇസ്ടക്കിലെ ഐഎസ് ആര്‍ ഓ  ടെലെമെട്രി ട്രാക്കിംഗ് ആന്‍ഡ്‌ കമാന്റ്റ് നെറ്റ് വര്‍ക്ക് കേന്ദ്രത്തില്‍ ലഭിച്ചു തുടങ്ങി.ഇരുനൂറോളം ഗവേഷകര്‍ ആണ് ഇതിനായി ചുക്കാന്‍ പിടിച്ചത് . മൂന്നുദിവസത്തില്‍ ഒന്നുവീതം പേടകം ഗ്രഹത്തെ ഭ്രമണം ചെയ്തുകൊണ്ടിരിക്കും..22കോടി കിലോമീറ്റര്‍ ആണ് ഭൂമിയും ചൊവ്വയും തമ്മിലുള്ള അകലം എന്നതിനാല്‍ ഒരു സന്ദേശം ഭൂമിയില്‍ എത്താന്‍  12 മിനുട്ട് സമയം വേണം .
 പേടകം ചോവ്വയിലെക്കടുക്കുന്ന നിര്‍ണ്ണായക മുഹൂര്‍ത്തത്തിന് സാക്ഷ്യം വഹിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സംഘടനയുടെ (ഐ.എസ്.ആര്‍.ഒ) ബംഗലൂരുവിലെ കമാന്‍ഡ് സെന്ററില്‍ എത്തിയിരുന്നു. ഐ.എസ്.ആര്‍.ഒ ശാസ്ത്രജ്ഞരെ അഭിനന്ദിച്ച പ്രധാനമന്ത്രി വിജയം രാജ്യം മുഴുവന്‍ ആഘോഷിക്കാന്‍ ആഹ്വാനം ചെയ്തു. രാഷ്ട്രപതി പ്രണബ് മുഖര്‍ജിയും ശാസ്ത്രജ്ഞര്‍ക്ക് അനുമോദനങ്ങള്‍ നേര്‍ന്നു
പൈലോഡുകള്‍

1.ചൊവ്വയുടെ അന്തരീക്ഷഘടന പഠിക്കുന്നതിനുള്ള മാര്‍സ് എക്സോസ്ഫെറിക് ന്യൂട്രല്‍ കോംപോസിഷന്‍ അനലൈസര്‍. ഈ ഉപകരണത്തിന് നാലു കിലോഗ്രാം ഭാരമുണ്ട്.


2. ഗ്രഹാന്തരീക്ഷത്തിലെ മീഥേയ്ന്‍ സാന്നിധ്യം കണ്ടെത്തുന്നതിനുള്ള മീഥെയ്ന്‍ സെന്‍സര്‍ ഫോര്‍ മാര്‍സ് . 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്. ഗ്രഹത്തില്‍ ജീവന്റെ സാന്നിധമുണ്ടോയെന്നു പരീക്ഷിക്കുന്നതിനുള്ള ഉപകരണമാണിത്. സൂക്ഷ്മജീവികള്‍ അവയുടെ ശരീരത്തില്‍ നടക്കുന്ന ഉപാപചയ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മീഥെയ്ന്‍ വാതകം ഉല്‍പ്പാദിപ്പിക്കും. ഇതു കണ്ടെത്തുകയാണ് ഈ ഉപകരണത്തിന്റെ ദൗത്യം.
3. 1.4 കിലോഗ്രാം ഭാരമുള്ള മാര്‍സ് കളര്‍ ക്യാമറയാണ് മറ്റൊരു ഉപകരണം.

4അന്തരീക്ഷ താപനിലയില്‍ ഉണ്ടാകുന്ന ഏറ്റക്കുറച്ചിലുകള്‍ അളക്കുന്നതിനുള്ള പ്രോബ് ഫോര്‍ ഇന്‍ഫ്രാറെഡ് സ്പെക്ട്രോസ്കോപ്പി ഫോര്‍ മാര്‍സ് ആണ് മറ്റൊരു ഉപകരണം. 3.59 കിലോഗ്രാം ഭാരമുണ്ട് ഈ ഉപകരണത്തിന്.ഗ്രഹത്തിന്റെ ഭ്രമണപഥത്തില്‍ പ്രവേശിക്കുന്ന പേടകം എംസിസിയും പ്രിസവും ഉപയോഗിച്ച് ഗ്രഹത്തിന്റെ നിരവധി വര്‍ണചിത്രങ്ങള്‍ എടുക്കും.

5. ഗ്രഹാന്തരീക്ഷത്തിലെ ഹൈഡ്രജന്‍ സാന്നിധ്യം അളക്കുന്നതിനുളള ലെയ്മാന്‍ അല്‍ഫാ ഫോട്ടോമീറ്റര്‍ ആണ് അഞ്ചാമത്തെ ഉപകരണം. ഇതിന് 1.5 കിലോഗ്രാം ഭാരമുണ്ട്